2500 കോടി വേണ്ട, പ്രണയം മാത്രം മതി; ഒരു വൈറൽ മലേഷ്യന്‍ പ്രേമകഥ !

പ്രണയത്തിന് വേണ്ടി എന്തും ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. കാരണം പ്രണയം അന്ധമാണ് എന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. അവരുടേതായ ലോകത്ത് സന്തോഷത്തോടെ ജീവിക്കാൻ ഒന്നിക്കുകയോ ഒരുമിച്ച് മരിക്കുകയോ ചെയ്യുന്ന ദിവസങ്ങൾ ഇന്നും നാം കാണുന്നുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു പ്രണയകഥ ഇന്നും സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്. പണത്തേക്കാളും സ്വത്തുക്കളെക്കാളും വിലയുണ്ട് പ്രണയത്തിന് എന്ന് തെളിയിച്ച ഒരു മലേഷ്യൻ യുവതിയാണ് താരം.

കാമുകനെ വിവാഹം കഴിക്കാൻ ഏകദേശം 2500 കൂടി രൂപയുടെ കുടുംബ സ്വത്ത് വേണ്ടെന്ന് വച്ച മലേഷ്യൻ വംശജയായ ആഞ്ചലിൻ ഫ്രാൻസിസ് എന്ന യുവതിയെ കുറിച്ച് അറിയാത്ത ആളുകളില്ല. മലേഷ്യൻ വ്യവസായിയായ ഖൂ കേ പെങ്ങിന്റെയും മുൻ മിസ് മലേഷ്യ പോളിങ് ചായ് യുടെയും മകളാണ് ആഞ്ചലിൻ ഫ്രാൻസിസ്. 2015-ൽ ഫോർബ്സ് പട്ടികയിൽ മലേഷ്യയിലെ സമ്പന്നരിൽ 44 സ്ഥാനത്ത് നിൽക്കുന്ന ആഞ്ചലിന്റെ പിതാവ് കോറസ് ഹോട്ടൽസിന്റെ ഡയറക്ടറാണ്. 300 മില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

ഫാഷൻ ഡിസൈനറായ ആഞ്ജലിൻ ഖൂവിന്റെ പ്രണയകഥ 2008-ലാണ് നടക്കുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്താണ് ആഞ്ചലിൻ കരീബിയൻ വംശജനായ ഡാറ്റാ സയന്റിസ്റ്റ് ജെഡിഡിയ ഫ്രാൻസിസിനെ കണ്ടുമുട്ടുന്നതും ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തത്. എന്നാൽ പ്രണയത്തിൽ പിടി മുറുക്കിയ ആഞ്ചലിൻ തന്റെ ആഗ്രഹത്തെ കുറിച്ച് പിതാവിനോട് പറഞ്ഞപ്പോൾ അവർ സമ്മതിച്ചില്ല. രണ്ട് കുടുംബങ്ങളും തമ്മിലുള്ള വ്യത്യാസം, സാമ്പത്തികമായും അല്ലാതെയും അവളുടെ പിതാവിന് അംഗീകരിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നതായിരുന്നു സത്യം.

എന്നാൽ തന്റെ പ്രണയത്തിന്റെ വില അച്ഛന് മനസ്സിലാകുന്നില്ല എന്ന് മനസ്സിലാക്കിയ ആഞ്ചലിൻ തീരുമാനത്തിൽ ഉറച്ചു നിന്നു. എന്നാൽ കാമുകനെയോ തന്റെ അനന്തരാവകാശമോ തിരഞ്ഞെടുക്കാൻ പിതാവ് ആവശ്യപ്പെട്ടു. ഏവരെയും ഞെട്ടിച്ച് കൊണ്ട് അവൾ തന്റെ പ്രണയം തിരഞ്ഞെടുത്തു. 2008-ൽ ആഞ്ചലിൻ ജെഡിയ ഫ്രാൻസിസിനെ വിവാഹം കഴിച്ചു. 30 പേർ അടങ്ങുന്ന ഒരു ചെറിയ ചടങ്ങായിരുന്നു അത്.

പണത്തേക്കാളും സ്വത്തിനേക്കാളും വലുതാണ് ദിവ്യ പ്രണയം എന്ന് തെളിയിച്ച ആഞ്ചലിനെ ആളുകൾ ആരാധനയോടെ കണ്ടു. കാമുകന് വേണ്ടി ആഡംബര ജീവിതം നിരസിച്ച ആഞ്ജലിൻ ശുദ്ധമായ പ്രണയത്തിന് കൂടുതൽ അർത്ഥങ്ങൾ നൽകിയെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അതേസമയം, ആഞ്ചലിൻ കാണിച്ച വലിയൊരു ബിദ്ധിമോശം ആണ് ഇതെന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.