'ഞങ്ങളുടെ ഗ്രാമങ്ങളില്‍ അവിവാഹിതരുടെ എണ്ണം കൂടുന്നു, ഒരു തുള്ളി ജലം തരൂ ഞങ്ങള്‍ക്ക്, ഭാവി തലമുറ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌'

“”നിങ്ങള്‍ക്കറിയുമോ വെള്ളമില്ലാത്തതിനാല്‍ ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ കഴിയുന്നില്ല. കുടിക്കാന്‍ ഒരു തുള്ളിവെള്ളമില്ലാത്തിടത്തു നിന്ന് പെണ്ണിനെ ആലോചിക്കുന്നതെങ്ങനെ. ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ മറ്റ് ഗ്രാമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ തരാന്‍ ആര് തയ്യാറാകും. ഞങ്ങളുടെ വിഷമം പറഞ്ഞാല്‍ ആര്‍ക്കാ മനസിലാവുക. ഈ ദു:ഖം താങ്ങാനാവാതെ ഞങ്ങളുടെ മകന്‍ വിഷാദാവസ്ഥയിലാണ് നാസികിലേക്ക് പോയിരിക്കുന്നത്. ഇതിങ്ങനെ പോയാല്‍ എന്താവുമെന്ന് ഒരു പിടിയും ഇല്ല “”. മഹാരാഷ്ട്രയിലെ കിഴക്കന്‍ മേഖലയിലുള്ള സിന്ധുഭായി ഇങ്ങനെ പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ വല്ലാത്ത ഒരു തരം ഭീതിയായിരുന്നു. മുന്നോട്ടെങ്ങനെ ജീവിക്കും എന്ന ആശങ്ക അവരുടെ വാക്കുകളിലും കണ്ണുകളിലും ഉണ്ട്. അവരെക്കുറിച്ചല്ല ഭാവി തലമുറയെക്കുറിച്ചാണ് അവരുടെ നെടുവീര്‍പ്പ് മുഴുവനും. പിന്നെയും അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു.

” ഈ ഗ്രാമങ്ങളില്‍ ഇപ്പോള്‍ വളരെ കുറച്ച് ആളുകളേയുള്ളൂ. ഞങ്ങളുടെ ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം മുടങ്ങി. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഞങ്ങളുടെ റോഡുകള്‍ കണ്ടില്ലേ, എങ്ങനെ ടാങ്കര്‍ ലോറികള്‍ ഇവിടേക്ക് കുടിവെള്ളം എത്തിക്കും.” സിന്ധുഭായി എന്ന സ്ത്രീയുടെ ഒറ്റപ്പെട്ട ആകുലതകളല്ല ഇതൊന്നും രാജ്യം മുഴുവനും ഉള്ള അവസ്ഥയാണ്.

മഹാരാഷ്ട്രയിലെ കിഴക്കന്‍ മേഖലകള്‍ ആളുകള്‍ കൂട്ടമായി ഗ്രാമങ്ങള്‍ വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറുകയാണ്. ഒരിറ്റ് ദാഹജലത്തിന് വേണ്ടി. 45 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടങ്ങളിലെ താപനില. പൂനെ, സത്താര, സഗ്ലി, കൊല്‍ഹാപൂര്‍ തുടങ്ങിയ ഗ്രാമങ്ങള്‍ എല്ലാം വറ്റി വരണ്ടു. കൃഷിയിടങ്ങള്‍ വരണ്ടുണങ്ങി. കുഴല്‍കിണറുകളെയായിരുന്നു അവസാനം ആശ്രയിച്ചിരുന്നത്. ഭൂഗര്‍ഭ ജലം മുഴുവനും തീര്‍ന്നു. മെയ് ആദ്യം മുതല്‍ തന്നെ എല്ലാവരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെയും കൊണ്ട് മറ്റ് ഗ്രാമങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. ജനുവരി മുതല്‍ ജലക്ഷാമം അനുഭവിക്കുകയാണ് ഇവര്‍.

അതി രൂക്ഷമായ തൊഴിലില്ലായ്മ ഇവരുടെ ജീവിത സാഹചര്യങ്ങളെ മോശമാക്കിക്കൊണ്ടിരിക്കുകയാണ്. കൃഷിയാണ് ഇവിടങ്ങളിലെ പ്രധാന വരുമാനവും തൊഴിലും. കാലവര്‍ഷം വൈകുന്തോറും ആകുലതകളോടെയാണ് കര്‍ഷകര്‍ ജീവിതം തള്ളി നീക്കുന്നത്. പക്ഷി മൃഗാദികളെയും ചൂട് ബാധിച്ചു കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ജില്ലാ ഭരണ കൂടങ്ങള്‍ ശ്രമിക്കുന്നത്. 632 ഗ്രാമങ്ങളിലേക്കായി 908 ജലസംഭരണികളാണ് ആവശ്യമായി വരുന്നത്.

ഫോട്ടോ കടപ്പാട്-എഎന്‍ഐ

മഹാരാഷ്ട്രയില്‍ മാത്രമല്ല ഈ അവസ്ഥ വന്നിരിക്കുന്നത്. രാജ്യം മുഴുവന്‍ ചുട്ടുപഴുക്കുകയാണ്. മനുഷ്യന്റെ ചെയ്തികളോട് പ്രകൃതി തിരിച്ചടിച്ചു തുടങ്ങി. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ ലോകം മുഴുവനും അനുഭവിക്കുകയാണ്. ജനങ്ങള്‍ക്ക് ശരിയായ രീതിയില്‍ കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞ ഭരണ കൂടത്തിനും സാധിച്ചില്ല. വിവിധ വകുപ്പുകളിലായാണ് കുടിവെള്ള പ്രശ്‌നം കുടുങ്ങിക്കിടക്കുന്നത്. ജല വിഭവങ്ങളുടെ കൃത്യമായ സ്രോതസിനെ ഏകോപിപ്പിക്കാനോ ഭൂപടമുണ്ടാക്കാനോ കഴിഞ്ഞില്ല. ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതിനാല്‍ രാജ്യത്തെ രണ്ട് ലക്ഷം ജനങ്ങള്‍ എല്ലാ വര്‍ഷവും മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2024 ടെ എല്ലാ ജനങ്ങള്‍ക്കും ശുദ്ധജലം ഉറപ്പു വരുത്തുക എന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് വാദ്ഗാനം. രാജ്യത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി നല്‍ സെ ജല്‍ എന്ന പദ്ധതിയിലൂടെ പൈപ്പ് കുടിവെള്ളമെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത് പ്രായോഗികമാകുമോ എന്ന് കാത്തിരിക്കേണ്ടിയിരിക്കുന്നു. ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടന്ന ഫയലുകളുടെ രൂപം മാറി ജലത്തിലേക്ക് എ്ത്തിക്കാന്‍ കഴിഞ്ഞാല്‍ പാവങ്ങള്‍ക്ക് തൊണ്ടനനയ്ക്കാം.

ജലക്ഷാമത്തെക്കുറിച്ച് ആശങ്കവേണ്ടെന്നും അത് പരിഹരിക്കുമെന്നും ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ജനങ്ങളോട് പറയുന്നത് കേള്‍ക്കാം