ലുലു മാളിലെ പാകിസ്ഥാന്‍ പതാക: പ്രതീഷ് വിശ്വനാഥ് അടക്കമുള്ളവരുടേത് വിഷംവമിക്കുന്ന വ്യാജപ്രചാരണം; രാജ്യ വ്യാപകമായി നടക്കുന്ന പ്രചരണങ്ങള്‍ തള്ളി ലുലു ഗ്രൂപ്പ്

ഹിന്ദുത്വ ഗ്രൂപ്പുകളില്‍ കൊച്ചി ലുലുമാളിനെതിരെ വ്യാജപ്രചരണം. ക്രിക്കറ്റ് ലോകകപ്പിനോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പാക്കിസ്ഥാന്‍ പതാകയെ ചൊല്ലിയാണ് വ്യാജപ്രചാരണം നടക്കുന്നത്. ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ ഉയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം കൂടുതല്‍ നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയയിലെ ഹിന്ദുത്വ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നത്. പ്രതീഷ് വിശ്വനാഥ് അടക്കമുള്ള ഹിന്ദുത്വവാദികളാണ് ഇത്തരം ഒരു വ്യാജപ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

രാജ്യ വ്യാപകമായി നടക്കുന്ന ഈ പ്രചാരണം വ്യാജമാണെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി ലുലു മനേജ്‌മെന്റ പ്രസ്താവന പുറത്തിറക്കി.

പ്രസ്താവനയുടെ പൂര്‍ണരൂപം:

ലുലു മാളില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി തൂക്കിയ പതാകകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ലുലു ഗ്രൂപ്പ്. ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ അതാതു രാജ്യങ്ങളുടെ പതാകകള്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടന ദിവസം തൂക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില തെറ്റായ കാര്യങ്ങള്‍ യഥാര്‍ത്ഥ വസ്തുത മനസിലാക്കതെയാണെന്ന് ലുലു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മാളിന്റെ മധ്യഭാഗത്ത് മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് ഒരേ അളവിലാണ് വിവിധ രാജ്യങ്ങളുടെ പതാകകള്‍ തൂക്കിയിരുന്നത്. പതാകകളുടെ ചിത്രം മുകളിലത്തെ നിലയില്‍ നിന്ന് പകര്‍ത്തുമ്പോഴും, പാതകയുടെ വശത്തു നിന്നു ഫോട്ടോ എടുക്കുമ്പോഴും അതത് വശത്തുള്ള പതാകകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നും, എന്നാല്‍ താഴെ നിന്ന് ചിത്രം പകര്‍ത്തുമ്പോള്‍ എല്ലാം തുല്യ അളവിലാണെന്ന് മനസ്സിലാകും.

എന്നാല്‍ പാക്കിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം കൂടുതലും ഇന്ത്യന്‍ പതാകയ്ക്ക് വലുപ്പം കുറവുമാണെന്നുള്ള ചില തെറ്റായ വ്യാജ പ്രചരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഫോട്ടോ എടുത്ത വശത്ത് നിന്ന് നോക്കുമ്പോള്‍ ഓരോ രാജ്യങ്ങളുടെയും പതാകയ്ക്ക് വലുപ്പം കൂടുതലായി തോന്നുന്നത് സ്വാഭാവികമാണ് എന്നിരിക്കെ, പാക്കിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം പ്രചരിപ്പിയ്ക്കുന്നത് തീര്‍ത്തും വ്യാജമാണ്. അവാസ്തവും തെറ്റിദ്ധാരണ പരതുന്നതുമായ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും. ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ലുലു അറിയിച്ചു.