പുകയും പകയും പുകയായ സുരക്ഷയും

ഡോ. സെബാസ്റ്റിയന്‍ പോള്‍

2001ല്‍ പാര്‍ലമെന്റിനുനേരേ നടന്നത് യഥാര്‍ത്ഥ ആക്രമണം ആയിരുന്നുവെങ്കില്‍ അതിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ നടന്നത് മോക് ഡ്രില്ലിനു സമാനമായ പുകവെടി മാത്രമായി പര്യവസാനിച്ചു. അത്യാധുനികമായ സുരക്ഷാസംവിധാനത്തോടെ ലോകോത്തര നിലവാരത്തില്‍ നിര്‍മിക്കപ്പെട്ട പാര്‍ലമെന്റ് മന്ദിരത്തിലെ സുരക്ഷയുടെ തോത് നമുക്ക് മനസിലായി. സന്ദര്‍ശക ഗാലറിയിലേക്ക് ആര്‍ക്കും അനായാസം കടക്കാമെന്നും അവിടെനിന്ന് സഭാതലത്തിലേക്ക് നിരപായം ചാടാമെന്നും അവിടെ നിന്ന് സ്പീക്കറുടെയോ പ്രധാനമന്ത്രിയുടെയോ ഇരിപ്പിടംവരെ ഓടിയും ചാടിയും എത്താമെന്നും ഉള്ള അവസ്ഥ അത്ര ലഘുവായി കാണാന്‍ കഴിയില്ല. ഇന്ന് പുകക്കുറ്റിയുമായി ചാടിയവര്‍ക്ക് നാളെ ഗ്രനേഡുമായി ചാടാനും തടസ്സമുണ്ടാവില്ല. ഇന്ന് വിഷമില്ലാപ്പുകയാണെങ്കില്‍ നാളെ മാരകമായ പുകയാകാം. ജനപ്രതിനിധികളുടെ രക്ഷ അവരുടെ കൈയില്‍ത്തന്നെ എന്നു പറയാന്‍ പ്രേരിപ്പിക്കുംവിധം അക്രമികളെ തളച്ചത് എംപിമാര്‍തയൊയിരുന്നു. ഡിസംബര്‍ പതിമൂന്നിനോ അതിനു മുന്‍പോ പാര്‍ലമെന്റ് മന്ദിരം ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ ഭീകരവാദി ഗുര്‍പട്‌വന്ത് സിങ് പുവിന്റെ ഭീഷണി നിലനില്‍ക്കെയാണ് പാര്‍ലമെന്റില്‍ സംഭവിക്കാന്‍ പാടില്ലാത്ത സുരക്ഷാവീഴ്ച സംഭവിച്ചത്.

വര്‍ഗീയത തുലയെട്ടെ എന്ന് മഹാരാജാസ് കോളജിന്റെ ചുമരില്‍ എഴുതിയതിനു ശേഷമാണ് അഭിമന്യു രക്തസാക്ഷിത്വം വരിച്ചത്. ഏകാധിപത്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യുവസംഘം സ്‌മോക് കാനിസ്റ്ററുമായി സഭയിലേക്ക് ചാടിയത്. പ്രതിഷേധങ്ങള്‍ക്ക് ന്യായമായ കാരണമുണ്ടാകണം. അവര്‍ക്ക് ന്യായമെന്നു തോന്നുന്നത് നമുക്ക് അന്യായമായിത്തോന്നാം. ഭഗത് സിങ്ങും കൂട്ടാളിയും പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക് സഭാ ചേംബറിലേക്ക് ബോംബെറിഞ്ഞത് ബ്രിട്ടനെതിരെ പ്രതിഷേധിക്കുന്നതിനുവേണ്ടിയായിരുന്നു. അടിയന്തരാവസ്ഥയ്ക്കു സമാനമായ ഭീകരാവസ്ഥ സൃഷ്ടിക്കാന്‍ പര്യാപ്തമായ പബ്‌ളിക് സേഫ്ടി ബില്ലിനെതിരെയായിരുന്നു 1929ല്‍ അവരുടെ പ്രതിഷേധം. ഭഗത് സിങ്ങിനെ നമ്മള്‍ ന്യായീകരിക്കുകയും മറ്റ് അക്രമികളെ അപലപിക്കുകയും ചെയ്യുന്നു. വിപ്‌ളവകാരിയെയും ഭീകരവാദിയെയും വേര്‍തിരിച്ചു കണ്ടുകൊണ്ടാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. പുകയാക്രമണത്തിന്റെ ആസൂത്രകരും നടത്തിപ്പുകാരും ആരെന്നറിയുമ്പോഴേ തരംതിരിവ് നടത്താന്‍ കഴിയൂ. ബിജെപി എംപിയുടെ ശിപാര്‍ശയില്‍ കിട്ടിയ പാസ് ഉപയോഗിച്ചാണ് യുവാക്കള്‍ പാര്‍ലമെന്റില്‍ കടന്നത് എന്നതും ജയ് ഭാരത് എന്ന മുദ്രാവാക്യമാണ് അവര്‍ വിളിച്ചത് എന്നതും പ്രത്യേകമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ഇപ്പോള്‍ സഹായകമല്ല. ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യവും ഭാരത മാതാ കീ ജയ് എന്ന മുദ്രാവാക്യവും രാഷ്ട്രീയമായി പരസ്പരം പൊരുത്തപ്പെടുന്നില്ല.

അരുതാത്തത് സംഭവിച്ചാല്‍ പൊലീസ് നിയന്ത്രണരേഖ വരയ്ക്കും. അങ്ങോട്ടേയ്ക്ക് പിന്നെ ആര്‍ക്കും പ്രവേശനമില്ല. പാര്‍ലമെന്റിലേക്ക് സന്ദര്‍ശകരുടെ വരവ് നിരോധിക്കുകയെന്നതാണ് ആദ്യത്തെ നടപടി. പുകക്കുറ്റികള്‍ പുകഞ്ഞു തീര്‍ന്നപ്പോള്‍ ആലോചന നിയന്ത്രണങ്ങളെക്കുറിച്ചായി. അപമാനകരമായ ബോഡി സ്‌കാനിങ് ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാകും. നിലവില്‍ എംപി അല്ലാത്തവര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. ഇപ്രകാരമുള്ള വിലക്കുകളും നിയന്ത്രണങ്ങളും പാര്‍ലമെന്റിന്റെ ജൈവചൈതന്യത്തെ ഇല്ലാതാക്കും. എംപിമാര്‍ മാത്രമല്ല മുന്‍ എംപിമാരും മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും കൂടി ചേര്‍ന്നതാണ് ജീവനുള്ള പാര്‍ലമെന്റ്. അവിടെ മന്ദിരത്തോടൊപ്പം ആത്മാവും സംരക്ഷിക്കപ്പെടണം. മന്ദിരം നിലനില്‍ക്കുകയും ആത്മാവ് ഇല്ലാതാവുകയും ചെയ്താല്‍ അതുകൊണ്ടെന്തു പ്രയോജനം?

പാര്‍ലമെന്റിന്റെ യഥാര്‍ത്ഥ ഉടമകള്‍ — ഭരണഘടനയറിയാത്ത ഗ്രാമീണരും ഭരണഘടന പഠിച്ചു തുടങ്ങിയ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ — സന്ദര്‍ശക ഗ്യാലറിയിലേക്ക് വരി നില്‍ക്കുന്ന കാഴ്ച അഭിരാമമായിരുന്നു. അവരാണ് വി ദ പീപ്പിള്‍. ഉദ്ദേശ്യത്തോടെയാണെങ്കിലും അല്ലെങ്കിലും ആരുടെയെങ്കിലും വികൃതിയില്‍ ഇല്ലാതാകേണ്ടവരല്ല അവര്‍. കാവല്‍ക്കാര്‍ ജാഗരൂഗരായിരിക്കെട്ടെ ഉടമകള്‍ ഈ വഴികളിലൂടെ നിര്‍ബാധം നടക്കും. തങ്ങള്‍ നിയോഗിച്ച പണിക്കാര്‍ എന്തു ചെയ്യുന്ുവെന്ന് നിരീക്ഷിക്കുന്നതിനുള്ള അധികാരം അവര്‍ക്കുണ്ട്. ലോക്‌സഭാ ടെലിവിഷന്‍ അതിനുള്ള ഉപാധിയാണ്. പക്ഷേ സാന്നിധ്യത്തോളം വരില്ല ഡിജിറ്റല്‍ ദര്‍ശനം. റിയല്‍ തന്നെ വെര്‍ച്വലിനേക്കാള്‍ നല്ലത്.