ജന്തര്‍ മന്തര്‍ നല്‍കുന്ന സന്ദേശം

പറഞ്ഞാല്‍ തീരാത്ത സ്വഭാവം കണക്കിനുള്ളതുകൊണ്ട് കേന്ദ്രവും സംസ്ഥാനവും കൂട്ടിയും കിഴിച്ചും കാലം കഴിക്കും. സാധാരണ ജനങ്ങള്‍ക്ക് മനസിലാക്കാന്‍ പ്രയാസമുള്ള കണക്കാണ് ബാലഗോപാലും നിര്‍മല സീതാരാമനും പറയുന്നത്. ബോധ്യമാകുന്ന രീതിയില്‍ കണക്ക് അവതരിപ്പിക്കാന്‍ സീതാരാമന് അറിയാമെന്നതിനാല്‍ എളുപ്പത്തില്‍ പറഞ്ഞവസാനിപ്പിക്കാവുന്ന പ്രശ്‌നമല്ല കേരളത്തിന്‍റേത്. ഫെഡറല്‍ സംവിധാനത്തില്‍ പിരിക്കുന്നതിനുള്ള സംവിധാനം കേന്ദ്രത്തിനുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടത് തിരിച്ചു നല്‍കണം. ആദായനികുതി ആയാലും ജിഎസ്ടി ആയാലും ഇന്ത്യയില്‍ നിന്നല്ല സംസ്ഥാനങ്ങളില്‍നിന്നാണ് പിരിവ് നടക്കുന്നത്. നാസിക്കിലെ നോട്ടടിക്കുന്ന പ്രസ് മാത്രമാണ് കേന്ദ്രത്തിന്റെ ആസ്തി.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവും ഭരണഘടന നിര്‍വചിച്ചിട്ടുണ്ട്. രാഷ്ട്രീയമായി മാത്രമല്ല സാമ്പത്തികമായും പ്രതിസന്ധിയുണ്ടാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടിവരുന്നു എന്നത് ഫെഡറല്‍ സംവിധാനത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന് അനുഗുണമല്ല. നരേന്ദ്ര മോദി കുറ്റപ്പെടുത്തുന്നതുപോലെ തെക്കും വടക്കും തമ്മിലല്ല സംവിധാനമാകെ വിഘടനത്തിലാണ്. ബിജെപിയോ സഖ്യകക്ഷിയോ അല്ല ഭരണത്തിലെങ്കില്‍ സംസ്ഥാനത്തിന് സമാധാനത്തില്‍ കഴിയാന്‍ കഴിയില്ലെന്ന അവസ്ഥ. മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്ന് പ്രമാണമുള്ളതിനാല്‍ സാമ്പത്തികപ്രശ്‌നത്തിന് പരിഹാരമായി ബിജെപിയുടെ രാഷ്ട്രീയത്തിന് വഴങ്ങിക്കൊടുക്കാനാവല്ല.

കോണ്‍ഗ്രസ് വിട്ടുനിന്ന കേരളത്തിന്റെ പ്രതിഷേധ സംഗമത്തില്‍ രണ്ട് മുഖ്യമന്ത്രിമാരും ഒരു മുന്‍ മുഖ്യമന്ത്രിയും തമിഴ്‌നാട്ടില്‍നിന്നുള്ള സീനിയര്‍ മന്ത്രിയും പിണറായി വിജയനൊപ്പം അണിചേര്‍ന്നു എന്നത് അത്ര നിസ്സാരമല്ല. വിദേശത്തായിരിക്കുന്ന മുഖ്യമന്ത്രി സ്റ്റാലിന്‍ വീഡിയോ വഴി ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കേരളത്തിന്‍റേതിനു സമാനമായ പ്രതിഷേധം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റിനു നടത്തേണ്ടിവന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസ് പിണറായി നേതൃത്വം നല്‍കിയ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. പ്രതിപക്ഷമുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് പ്രകടമായത്. നിതീഷ് കുമാര്‍ സൃഷ്ടിച്ച വിടവ് നികത്താന്‍ കോണ്‍ഗ്രസിനാവില്ല. പക്ഷേ കാര്യങ്ങള്‍ അങ്ങനെ വിട്ടുകൊണ്ട് നിഷ്‌ക്രിയരായിരിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്കുമാവില്ല. ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിയാല്‍ ബിജെപി എത്ര വലിയ വിപത്തായി മാറുമെന്നതിന്റെ സൂചന ആ പാര്‍ട്ടിയില്‍നിന്നുതന്നെ ലഭിക്കുന്നുണ്ട്.

നരേന്ദ്ര മോദിയുടെ അശ്വത്തെ പിടിച്ചുകെട്ടുന്നതിനുള്ള ഉത്തരവാദിത്വം പിണറായി വിജയന് ഏറ്റെടുക്കാന്‍ കഴിയുമെന്ന സൂചനയാണ് ജന്തര്‍ മന്തറില്‍നിന്ന് ലഭിച്ചത്. അത് അത്ര നിസ്സാരമായ സൂചനയല്ല. കുട്ടിക്കളികളും കുസൃതികളുമായി രാഹുല്‍ ഗാന്ധി ജോഡോ കളിക്കട്ടെ. അധികാരത്തിന്റെ പതിനൊന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ വേഷമിട്ട് നില്‍ക്കുന്ന നരേന്ദ്ര മോധി ഒബിസി അല്ലെന്ന കണ്ടുപിടിത്തമാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഹിന്ദുവും അതിലുപരി ഹിന്ദുത്വവാദിയുമായ മോദി ഏതു കാറ്റഗറിയില്‍പ്പെടുന്നു എന്നറിയാന്‍ ആര്‍ക്കാണ് താത്പര്യം?

പിണറായി വിജയന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് അപൂര്‍വമായ രാഷ്ട്രീയാവസരമാണ്. മോദിക്കെതിരെ സ്വന്തനിലയില്‍ അദ്ദേഹം പോര്‍മുഖം തുറക്കണം. ദേശീയതലത്തില്‍ വ്യാപനമുള്ള ഒരു പാര്‍ട്ടിയുടെ സംഘടനാപരവും ആശയപരവുമായ പിന്തുണ അദ്ദേഹത്തിനുണ്ട്. ലാവലിനും എക്‌സാലോജിക്കും അവിടെ നില്‍ക്കട്ടെ. പാര്‍ക്കലാം എന്ന ഒറ്റ വാക്കുകൊണ്ട് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് ദേശീയ രാഷ്ട്രീയത്തെ കൈക്കുമ്പിളിലാക്കി അമ്മാനമാടിയ കാമരാജ് അനുകരണീയമായ തെന്നിന്ത്യന്‍ മാതൃകയായി മുന്നിലുണ്ട്. 2004ല്‍ വാജ്‌പേയിയുടെ വാഴ്ച അവസാനിപ്പിക്കുന്നതിന് നേതൃത്വപരമായി മുന്‍കൈ എടുത്തതിന്റെ ഓര്‍മകള്‍ ഉണര്‍ത്തിക്കൊണ്ടാണ് ജന്തര്‍ മന്തര്‍ പ്രതിഷേധം അവസാനിച്ചത്.