ഉദാര വിസാനയങ്ങളുമായി യുഎഇ ! വന്‍ തൊഴില്‍ സാദ്ധ്യതകള്‍

കോവിഡ് തകര്‍ത്ത സ്വപ്നങ്ങളുമായിക്കഴിയുന്നവരാണ് ഇന്ന് ഭൂരിഭാഗം മനുഷ്യരും. മഹാമാരി ഏറെ ബാധിച്ചത് വിദേശങ്ങളില്‍ ചെയ്തിരുന്ന തൊഴില്‍ നഷ്ടമായവരും സംരംഭപ്രതീക്ഷകള്‍ വിട്ടൊഴിയേണ്ടിവന്നവരുമാണ്. വിദേശനാണ്യം നമ്മുടെ പ്രധാനവരുമാനമാര്‍ഗ്ഗമായിരിക്കേ എത്രത്തോളം അത് ജീവിതങ്ങളെ ബാധിച്ചു എന്നതിന് അധികം തെളിവുകളൊന്നും തേടേണ്ട കാര്യമില്ല. വാക്സിന്‍ കണ്ടെത്തുകയും നല്ലൊരു ശതമാനം ആളുകളും വാക്സിനേറ്റ് ചെയ്യപ്പെടുകയുമെല്ലാമുണ്ടായിട്ടും ഗള്‍ഫ് രാജ്യങ്ങള്‍ നിയന്ത്രണം തുടരുകയാണ്. ആയിരക്കണക്കായ പ്രവാസികള്‍് മടങ്ങിപ്പോകാന്‍ കഴിയാതെ നാട്ടില്‍ തുടരുകയാണ്. ഈ അവസരത്തിലാണ് അപ്രതീക്ഷിതമായ ഉദാരനയങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ ശ്രദ്ധാകേന്ദ്രമാകുന്നത്.

അറബ് ഐക്യരാജ്യങ്ങളുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് രണ്ടു പുതിയ വിസാ പദ്ധതികള്‍ ഭരണകൂടം പ്രഖ്യാപിച്ചത്. സ്പോണ്‍സര്‍മാരോ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റോ ഇല്ലാതെ വിദേശപൗരന്‍മാര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അനുമതി നല്‍കുന്നതാണ് ഗ്രീന്‍ വിസ. പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കും വിസ ലഭിക്കും. വിസ ലഭിക്കുന്നവര്‍ക്ക് മാതാപിതാക്കളെയും ഇരുപത്തിയഞ്ചുവയസ്സാകുന്നതുവരെ മക്കളെയും സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയും എന്നതും ഇതുവരെ കാണാത്ത പ്രത്യേകതയാണ്.

മറ്റൊന്ന് ഫ്രീലാന്‍സ് വിസയാണ്. സ്വതന്ത്രബിസിനസ്സ് ചെയ്യുന്നവര്‍ക്കും സ്വയം തൊഴില്‍കാര്‍ക്കും ഫ്രീലാന്‍സ് വിസകള്‍ക്ക് അപേക്ഷിക്കാം. ടൂറിസ്റ്റ് – സന്ദര്‍ശകവിസകളുടെ വ്യവസ്ഥകള്‍ ഉദാരമാക്കിയതിനുപുറമേ പ്രശസ്തരും പ്രമുഖരുമായ ആളുകള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചത് വലിയ മാറ്റമായിരുന്നു. ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് സ്പോണ്‍സറുടെ ആവശ്യമില്ലാതെ ബിസിനസ്സ് ചെയ്യാം. 100 ശതമാനം മുതല്‍മുടക്കില്‍ ആര്‍ക്കും മുതല്‍മുടക്കി സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതി കഴിഞ്ഞ ജൂണില്‍ത്തന്നെ ആരംഭിച്ചിരുന്നു.

മുമ്പ് തെരഞ്ഞെടുത്ത മേഖലകളിലും ഫ്രീസോണ്‍ പ്രദേശങ്ങളിലും മാത്രമേ ഇത് അനുവദിച്ചിരുന്നുള്ളു. മറ്റിടങ്ങളില്‍ വിദേശീയരുടെ നിക്ഷേപം 49 ശതമാനവും. സംരംഭകരെ ആകര്‍ഷിക്കുന്ന പുതിയ പരിഷ്കരണങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകമിപ്പോള്‍ നോക്കിക്കാണുന്നത്.

ഇതൊന്നും കൂടാതെ ഓപ്പണ്‍ ഇക്കോണമി നയങ്ങള്‍ യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് നാലാം വ്യാവസായികവിപ്ലവമാണ് എമറാത്തി സാമ്പത്തികവിദഗ്ദ്ധര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. അടുത്ത അമ്പതുവര്‍ഷത്തേക്ക് വിവിധ സെക്ടറുകളില്‍ ലോകത്തെ സുപ്രധാന സാമ്പത്തിക ശക്തികളിലൊന്നായി തങ്ങള്‍ക്ക് വളരാന്‍ കഴിയുമെന്നും പൗരസ്ത്യ-പാശ്ചാത്യ ലോകങ്ങളുടെ മദ്ധ്യകേന്ദ്രമായി മാറുമെന്നും യുഎഇ സാങ്കേതികകാര്യവകുപ്പു മന്ത്രിയായ സാറാ അല്‍ അമീറി പ്രസ്താവിച്ചു.

ഒക്ടോബര്‍മുതല്‍ ആറുമാസത്തേക്ക് നടക്കാനിരിക്കുന്ന ദുബായ് എക്സ്പോ യുഎഇക്ക് ഒരു കുതിച്ചുചാട്ടമാണ് വാഗ്ദാനം ചെയ്യുന്നത്. എല്ലാ കൊല്ലവും നടക്കുന്ന എക്സ്പോ കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞകൊല്ലം നടന്നിരുന്നില്ല. ദുബായ് എക്സ്പോ 2020 എന്ന പേരില്‍ത്തന്നെയാണ് അടുത്ത മാസം എക്സ്പോ ആരംഭിക്കുക. വാണിജ്യ സാങ്കേതികവിദ്യകള്‍ക്കായി അഞ്ച് ബില്യണ്‍ ദിര്‍ഹം ഏറെക്കുറേ പതിനായിരം കോടി രൂപയാണ് എമറാത്തി വികസനബാങ്ക് നിക്ഷേപിക്കുന്നത്.

2000 മുതല്‍ 2019 വരെ വിദേശീയരുടെ ഒഴുക്കിലൂടെ മുപ്പതുലക്ഷത്തില്‍നിന്നും ഒരു കോടിയായി യുഎഇയുടെ ജനസംഖ്യ വളര്‍ന്നിരുന്നു. അതോടൊപ്പം സാമ്പത്തികരംഗം കുതിച്ചുകയറുകയും ആഭ്യന്തര ഉദ്പാദനം നാലിരട്ടിയായി വികസിക്കുകയും ചെയ്തു. കോവിഡ് മൂലം 6.1 ശതമാനമാണ് കുറവ് സംഭവിച്ചത്. ഈ അവസരത്തിലാണ് വിദേശികള്‍ക്ക് കൂടുതല്‍ ഉദാരമായി അവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി സാമ്പത്തികരംഗം മെച്ചപ്പെടുത്താനും ഭരണകൂടം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Read more

കോവിഡിനുമുന്നില്‍ പലരാജ്യങ്ങളും പകച്ചുനില്‍ക്കേ ഐക്യ അറബ് രാജ്യങ്ങള്‍ വലിയ ആശ്വാസവും പ്രതീക്ഷയുമാണ് ലോകത്തിനുനല്‍കുന്നതെന്നാണ് വിവിധ സാമ്പത്തികവിദഗ്ധര്‍ നിരീക്ഷിക്കുന്നത്.