വാറന്‍ ബഫറ്റും ലോകത്തെ ഞെട്ടിച്ച തീരുമാനങ്ങളും; 99 ശതമാനം സ്വത്തുക്കളും ചാരിറ്റിയ്ക്ക്; വിരമിക്കുന്നത് ആറ് പതിറ്റാണ്ട് നീണ്ടുനിന്ന നിക്ഷേപ സമവാക്യം; പിന്‍ഗാമിയെ കണ്ടെത്തിയത് കുടുംബത്തിന് പുറത്തുനിന്ന്

ആറ് പതിറ്റാണ്ട് ലോകം വിശ്വാസമര്‍പ്പിച്ച നിക്ഷേപ സമവാക്യമാണ് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച വാറന്‍ ബഫറ്റ്. 16,820 കോടി ഡോളറിന്റെ ആസ്തിയുള്ള ലോക പ്രശസ്തനായ നിക്ഷേപകന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിലും ചര്‍ച്ചയാകുന്നത് ബഫറ്റിന്റെ തീരുമാനങ്ങളാണ്. വാല്യൂ ഇന്‍വെസ്റ്റിംഗ് അഥവാ മൂല്യാധിഷ്ഠിത നിക്ഷേപം എന്ന വാറന്‍ ബഫറ്റിന്റെ നിക്ഷേപ സൂത്രവാക്യം പോലെ തന്നെ ആദ്യം കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടാക്കുന്നതാണ് വിരമിക്കല്‍ പ്രഖ്യാപനത്തിലെ തീരുമാനങ്ങളും.

വിപണിയില്‍ അന്ധമായി നിക്ഷേപിക്കുന്നതിനേക്കാള്‍ പ്രയോജനകരം ദീര്‍ഘകാലത്തേക്കുള്ള മൂല്യാധിഷ്ഠിത നിക്ഷേപത്തില്‍ ഊന്നല്‍ നല്‍കുകയെന്ന വാറന്‍ ബഫറ്റിന്റെ സിദ്ധാന്തം ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേയുടെ അത്ഭുതകരമായ വളര്‍ച്ചകൊണ്ട് അടയാളപ്പെടുത്തിയതാണ്. തലമുറകളെ സ്വാധീനിച്ചെങ്കിലും വാല്യൂ ഇന്‍വെസ്റ്റിംഗില്‍ ബഫറ്റിനെ കടത്തിവെട്ടാന്‍ ഇന്നോളം ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.

60 വര്‍ഷം മുന്‍പ് ആയിരുന്നു അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേ വാറന്‍ ബഫറ്റ് ഏറ്റെടുക്കുന്നത്. തുടര്‍ന്ന് 1964 മുതല്‍ 2024വരെയുള്ള 60 വര്‍ഷ കാലയളവില്‍ ബെര്‍ക്ക്‌ഷെയറിന്റെ ഓഹരി വിലയില്‍ 55,02,284 ശതമാനം മുന്നേറ്റമാണുണ്ടായത്. എസ്ആന്‍ഡ്പി 500 സൂചികയിലെ വളര്‍ച്ചയേക്കാള്‍ 39,054 ശതമാനം കൂടുതല്‍. അതായത് ഇതേ കാലയളവില്‍ സൂചിക നല്‍കിയ നേട്ടത്തിന്റെ ഇരട്ടിയോളം.

നിലവില്‍ 1.2 ലക്ഷം കോടി ഡോളറാണ് കമ്പനിയുടെ വിപണി മൂല്യം. ആഗോള വിപണിയില്‍ എട്ടാം സ്ഥാനം. 1967ല്‍ ഒരിക്കല്‍ മാത്രമാണ് കമ്പനി ലാഭവീതം നല്‍കിയതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ബഫറ്റ് സ്ഥാനം ഒഴിയുന്നതോടെ കമ്പനിയില്‍ പകരക്കാരനായി എത്തുന്നത് കുടുംബാംഗങ്ങളോ ബന്ധുക്കളോ അല്ലെന്നതും ശ്രദ്ധേയമാണ്.

കമ്പനിയുടെ സിഇഒ സ്ഥാനത്തേക്കെത്തുന്നത് വൈസ് ചെയര്‍മാനായ ഗ്രേഗ് അബേലാണ്. മക്കളായ ഹോവാര്‍ഡ്, പീറ്റര്‍ എന്നിവരെ പിന്തള്ളിയാണ് കുടുംബത്തിന് പുറത്തുനിന്നൊരാളെ ബഫറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. 2000ല്‍ ബഫറ്റ് മിഡ് അമേരിക്കന്‍ എനര്‍ജി എന്ന കമ്പനിയെ ഏറ്റെടുക്കുന്നതോടെയാണ് അബേല്‍ ബെര്‍ക്ക്‌ഷെയറിന്റെ ഭാഗമാകുന്നത്.

2018ല്‍ തന്നെ ബഫറ്റിന്റെ പിന്‍ഗാമിയായി ഗ്രേഗ് അബേല്‍ എത്തുമെന്ന് സൂചനകള്‍ നല്‍കിയിരുന്നു. 2025 അവസാനം ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കമ്പനിയുടെ ദീര്‍ഘകാലത്തേക്കുള്ള ഭാവി പരിഗണിച്ചാണ് കുടുംബ ബന്ധങ്ങള്‍ പരിഗണിക്കാതെ അബേലിനെ തിരഞ്ഞെടുത്തതെന്നാണ് ബഫറ്റിന്റെ വാദം. കുടുംബ ബിസിനസ് സ്ഥാപിക്കാനല്ല താന്‍ ഉദ്ദേശിക്കുന്നതെന്നും ബഫറ്റ് വ്യക്തമാക്കിയിരുന്നു.

Read more

അമേരിക്കന്‍ എക്സ്പ്രസ്, ബാങ്ക് ഓഫ് അമേരിക്ക, ബിവൈഡി, ആപ്പിള്‍, കൊക്കക്കോള തുടങ്ങിയ വമ്പന്‍ കമ്പനികളിലെ പ്രധാന നിക്ഷേപകരാണ് ബെര്‍ക്ക്‌ഷെയര്‍. 11ാംവയസ്സില്‍ ആദ്യ ഓഹരി വാങ്ങിയാണ് ബഫറ്റ് നിക്ഷേപക ലോകത്ത് ചുവടുവച്ചത്. 16,820 കോടി ഡോളറിന്റെ ആസ്തിയുള്ള ബഫറ്റിന്റെ 99 ശതമാനം സമ്പത്തും ബില്‍ഗേറ്റ്‌സിന്റെ ചാരിറ്റി സ്ഥാപനമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്കൈമാറിക്കൊണ്ടാണ് ബഫറ്റിന്റെ വിരമിക്കലെന്നതും ലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.