തമിഴ്‌നാടിന് നല്ലകാലം, ശതകോടികളുടെ നിക്ഷേപം; വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുമെന്ന് സ്റ്റാലിന്റെ ഉറപ്പ്; 60,000 കോടിയെറിഞ്ഞ് റിലയന്‍സ്; അയല്‍സംസ്ഥാനം അടിമുടി മാറുന്നു

2030നുള്ളില്‍, തമിഴ്നാടിനെ 1 ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്‌നാടിനെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാക്കി മാറ്റുകയെന്ന മഹത്തായ ലക്ഷ്യത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ധാരണാപത്രങ്ങള്‍ ഉടന്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല.

നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിന്റെ കരുത്ത് പ്രദര്‍ശിപ്പിക്കുന്നതിനുമാണ് ആഗോള നിക്ഷേപക സംഗമം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ തമിഴ്‌നാട് വലിയ പങ്ക് വഹിക്കുന്നതിനാലാണ് 2030ല്‍ വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനമാണ് തമിഴ്‌നാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട് വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ അധികം വൈകാതെ കൈവരിക്കുമെന്നാണ് വിശ്വാസമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. തമിഴ്‌നാട്ടില്‍ റിലയന്‍സ് 25,000 കോടിയും ജിയോ 35,000 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. പുനരുപയോഗ ഊര്‍ജ മേഖലയില്‍ പുതിയ നിക്ഷേപം നടത്താന്‍ റിലയന്‍സ് തയാറാണ്. കാനഡ ആസ്ഥാനമായുള്ള ബ്രൂക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ്, യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ റിയാലിറ്റി എന്നിവയുമായി ചേര്‍ന്നുള്ള അത്യാധുനിക ഡേറ്റ സെന്റര്‍ ചെന്നൈയില്‍ ഉടന്‍ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു.

ആഗോള നിക്ഷേപ സംഗമത്തിലൂടെ വമ്പന്‍ നിക്ഷേപങ്ങളാണ് തമിഴ്‌നാട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. വൈദ്യുത വാഹന മേഖലയിലെ ഭീമന്‍ന്മാരായ വിയറ്റ്‌നാം കമ്പനി വിന്‍ഫാസ്റ്റ് തൂത്തുക്കുടിയില്‍ 16,000 കോടി രൂപ നിക്ഷേപിക്കും. പ്രതിവര്‍ഷം ഒന്നര ലക്ഷം വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള നിര്‍മാണ ഹബ് സ്ഥാപിക്കും. കാഞ്ചീപുരത്ത് വൈദ്യുത വാഹന നിര്‍മാണം, വൈദ്യുത ബാറ്ററി നിര്‍മാണം, ഹൈഡ്രജന്‍ ഇന്നവേഷന്‍ വാലി എന്നിവയ്ക്കായി ഹ്യുണ്ടായ് 6,000 കോടി രൂപയുടെ നിക്ഷേപം

കൃഷ്ണഗിരിയില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റിലേക്ക് ടാറ്റ ഇലക്ട്രോണിക്‌സ് 16,000 കോടിയുടെ നിക്ഷേപം നടത്തും. ആപ്പിള്‍ ഐ ഫോണിന്റെ ഘടകങ്ങള്‍ നിര്‍മിക്കുകയും അസംബ്ലിങ് നടത്തുകയും ചെയ്യും. 46,000ലേറെ പേര്‍ക്കു തൊഴില്‍ ലഭിക്കും.

വയര്‍ലെസ് കണക്ടിവിറ്റി, വൈഫൈ സാങ്കേതികവിദ്യ എന്നിവയുടെ വികസനവും ഗവേഷണവുമായി ബന്ധപ്പെട്ട് പ്രമുഖ ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം 177 കോടി രൂപ മുടക്കി പുതിയ കേന്ദ്രം ആരംഭിക്കാനും ധാരണയായിട്ടുണ്ട്.