രണ്ടു ദിനത്തില്‍ 6,64,180 കോടിയുടെ നിക്ഷേപം; 27 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍; ജിമ്മിന്റെ മൂന്നാം പതിപ്പ് ചരിത്രവിജയം; തമിഴ്‌നാടിന്റെ തലവരമാറ്റി എംകെ സ്റ്റാലിന്‍

തമിഴ്‌നാട് സര്‍ക്കാരിന്റെ നേതൃത്വത്തില നടന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ(ജിം) മൂന്നാം പതിപ്പിലൂടെ സംസ്ഥാനത്തേക്ക് എത്തിയത് 6,64,180 കോടി രൂപയുടെ നിക്ഷേപം. ഇതിലുടെ പ്രത്യക്ഷമായും പരോക്ഷമായും 27 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വ്യക്തമവാക്കി.

രണ്ടു ദിവസം നീണ്ട ജിമ്മിന്റെ സമാപന സമ്മേളനത്തിലാണു സ്റ്റാലിന്‍ കണക്കുകള്‍ വെളിപ്പെടുത്തിയത്. ഇലക്ട്രോണിക്‌സ് നിര്‍മാണം, ഗ്രീന്‍ എനര്‍ജി, നോണ്‍-ലെതര്‍ പാദരക്ഷകള്‍, ഓട്ടമൊബീല്‍, ഇലക്ട്രിക് വാഹനങ്ങള്‍, എയ്റോസ്പേസ്, ഡിഫന്‍സ്, ഡേറ്റാ സെന്ററുകള്‍, ഐടി സേവനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലൂടെയാണ് ഈ നിക്ഷേപങ്ങള്‍ തമിഴ്‌നാട്ടിലേക്ക് എത്തിയത്.

മൊത്തം നിക്ഷേപങ്ങളില്‍ 379809 കോടി രൂപ ഉല്‍പാദന മേഖലയിലാണ്. 135157 കോടി രൂപ ഊര്‍ജമേഖലയിലും. വന്‍കിട വ്യവസായങ്ങള്‍ക്ക് ശക്തമായ അടിത്തറ നല്‍കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് വേണ്ടി 63,573 കോടി നിക്ഷേപവും എത്തിയെന്ന് അദേഹം വ്യക്തമാക്കി.

നേരത്തെ, 2030നുള്ളില്‍, തമിഴ്‌നാടിനെ 1 ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാടിനെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാക്കി മാറ്റുകയെന്ന മഹത്തായ ലക്ഷ്യത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ധാരണാപത്രങ്ങള്‍ ഉടന്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല.

നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിന്റെ കരുത്ത് പ്രദര്‍ശിപ്പിക്കുന്നതിനുമാണ് ആഗോള നിക്ഷേപക സംഗമം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ തമിഴ്നാട് വലിയ പങ്ക് വഹിക്കുന്നതിനാലാണ് 2030ല്‍ വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനമാണ് തമിഴ്നാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്നാട് വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ അധികം വൈകാതെ കൈവരിക്കുമെന്നാണ് വിശ്വാസമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. തമിഴ്നാട്ടില്‍ റിലയന്‍സ് 25,000 കോടിയും ജിയോ 35,000 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. പുനരുപയോഗ ഊര്‍ജ മേഖലയില്‍ പുതിയ നിക്ഷേപം നടത്താന്‍ റിലയന്‍സ് തയാറാണ്. കാനഡ ആസ്ഥാനമായുള്ള ബ്രൂക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്റ്, യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ റിയാലിറ്റി എന്നിവയുമായി ചേര്‍ന്നുള്ള അത്യാധുനിക ഡേറ്റ സെന്റര്‍ ചെന്നൈയില്‍ ഉടന്‍ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു.

ആഗോള നിക്ഷേപ സംഗമത്തിലൂടെ വമ്പന്‍ നിക്ഷേപങ്ങളാണ് തമിഴ്നാട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. വൈദ്യുത വാഹന മേഖലയിലെ ഭീമന്‍ന്മാരായ വിയറ്റ്നാം കമ്പനി വിന്‍ഫാസ്റ്റ് തൂത്തുക്കുടിയില്‍ 16,000 കോടി രൂപ നിക്ഷേപിക്കും. പ്രതിവര്‍ഷം ഒന്നര ലക്ഷം വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള നിര്‍മാണ ഹബ് സ്ഥാപിക്കും.കാഞ്ചീപുരത്ത് വൈദ്യുത വാഹന നിര്‍മാണം, വൈദ്യുത ബാറ്ററി നിര്‍മാണം, ഹൈഡ്രജന്‍ ഇന്നവേഷന്‍ വാലി എന്നിവയ്ക്കായി ഹ്യുണ്ടായ് 6,000 കോടി രൂപയുടെ നിക്ഷേപം

കൃഷ്ണഗിരിയില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റിലേക്ക് ടാറ്റ ഇലക്ട്രോണിക്സ് 16,000 കോടിയുടെ നിക്ഷേപം നടത്തും. ആപ്പിള്‍ ഐ ഫോണിന്റെ ഘടകങ്ങള്‍ നിര്‍മിക്കുകയും അസംബ്ലിങ് നടത്തുകയും ചെയ്യും. 46,000ലേറെ പേര്‍ക്കു തൊഴില്‍ ലഭിക്കും.

വയര്‍ലെസ് കണക്ടിവിറ്റി, വൈഫൈ സാങ്കേതികവിദ്യ എന്നിവയുടെ വികസനവും ഗവേഷണവുമായി ബന്ധപ്പെട്ട് പ്രമുഖ ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം 177 കോടി രൂപ മുടക്കി പുതിയ കേന്ദ്രം ആരംഭിക്കാനും ധാരണയായിട്ടുണ്ട്.