റഷ്യയെ ഉപേക്ഷിച്ച് ഇന്ത്യ തിരിച്ച് വരണം; കൂടുതല്‍ എണ്ണ വാങ്ങണം; ഇറക്കുമതി തുക വെട്ടിക്കുറച്ച് സൗദി, പൂര്‍ണമായും ഒഴിവാക്കി യുഎഇ; പെട്രോള്‍ ഡീസല്‍ വില കുറയുമോയെന്ന് ആകാംക്ഷ

ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങി തുടങ്ങിയതോടെ അധിക ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ സൗദിയില്‍ നിന്നാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം വരെ ഏറ്റവും കൂടുതല്‍ ഇന്ധനം വാങ്ങിയിരുന്നത്. യുക്രയിന്‍ യുദ്ധത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധിച്ചതോടെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് ഇന്ധനം കൈമാറാന്‍ റഷ്യ മുന്നോട്ട് വന്നിരുന്നു. ഈ അവസരം മുതലാക്കി ഇന്ത്യ സൗദിയെ അവഗണിച്ച് റഷ്യയില്‍ നിന്ന് കൂടുതല്‍ ഇന്ധനം വാങ്ങിയിരുന്നു.

വില്‍പനയില്‍ ഉണ്ടായ ഈ വന്‍ ഇടിവിനെ തുടര്‍ന്നാണ് സൗദി അറേബ്യ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ഈടാക്കിയിരുന്ന പ്രീമിയം വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷം ഏകദേശം ബാരലിന് 10 ഡോളറായിരുന്ന പ്രീമിയം തുക ഇപ്പോള്‍ 3.5 ഡോളറായാണ് കുറച്ചതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നൃ. റഷ്യ പ്രീമിയം വെട്ടികുറച്ചപ്പോള്‍ യു.എ.ഇ ഈ പ്രീമിയം തുക പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്) ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യഥാര്‍ത്ഥ വില്‍പ്പന വിലയേക്കാള്‍ കൂടുതലായി ഈടാക്കുന്ന അധിക തുകയാണ് (ഏഷ്യന്‍ പ്രീമിയം) വെട്ടിക്കുറച്ചത്. മുമ്പ് പ്രീമിയം ഇല്ലാതാക്കാന്‍ ഇന്ത്യ ആവര്‍ത്തിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും പകരം ഒരു ‘ഏഷ്യന്‍ ഡിസ്‌കൗണ്ട്’ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യയും ചൈനയുമെല്ലാം റഷ്യയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് എണ്ണ വാങ്ങാന്‍ തുടങ്ങിയതോടെയാണ് സൗദി സമ്മര്‍ദ്ദത്തിലായിരുന്നു. ഇതോടെയാണ് ഏഷ്യന്‍ പ്രീമിയം വെട്ടിക്കുറച്ചത്.

ഇന്ത്യയിലേക്ക് 2023-24 ന്റെ ആദ്യ പാദത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 12.36 ബില്യണ്‍ ഡോളറായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 171% ഉയര്‍ന്നപ്പോള്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി 24% കുറഞ്ഞ് 5.49 ബില്യണ്‍ ഡോളറായി. കൂടാതെ യു.എ.ഇയില്‍ നിന്നുള്ള ഇറക്കുമതി 63% ഇടിഞ്ഞ് 1.71 ബില്യണ്‍ ഡോളറിലെത്തി.

2023 സെപ്റ്റംബറിലെ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ എണ്ണ വിപണി റിപ്പോര്‍ട്ട് കാണിക്കുന്നത് റഷ്യയുടെ പ്രതിദിന ഉല്‍പ്പാദനം ജൂലൈയിലേത് പോലെ ഓഗസ്റ്റിലും പ്രതിദിനം 9.48 ബാരല്‍ ആയിരുന്നുവെന്നും സൗദി അറേബ്യയുടേത് ജൂലൈയിലെ പ്രതിദിനം 9.08 ബാരലില്‍ നിന്ന് ഓഗസ്റ്റില്‍ പ്രതിദിനം 8.98 ബാരലായി കുറഞ്ഞുവെന്നും വ്യക്തമാകുന്നു. വില്‍പന കുറഞ്ഞതോടെയാണ് ഉല്‍പാദനവും കുറച്ചത്. യു.എ.ഇ ഇയും സൗദി അറേബ്യയും ഇന്ത്യയ്ക്കുള്ള ഇന്ധന വിലയിലെ പ്രീമിയം തുക ഒഴിവാക്കിയതിന്റെ പ്രതിഫലനം പെട്രോള്‍ ഡീസല്‍ വിലയില്‍ ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് രാജ്യത്തെ ജനങ്ങള്‍.