കേരളത്തിലെ എക്കാലത്തെയും വമ്പന്‍ നിര്‍മാണ കരാര്‍ പ്രധാനമന്ത്രിയുടെ വരവില്‍ പിറക്കുമെന്ന് റിപ്പോര്‍ട്ട്; മോദിയുടെ പ്രഖ്യാപനം കാത്ത് കൊച്ചിന്‍ ഷിപ്പ്‌യാഡ്; ഓഹരികള്‍ പറക്കുന്നു

കൊച്ചിന്‍ ഷിപ്‌യാഡിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് സൂചന ലഭിച്ചതോടെ ഓഹരികളില്‍ മുന്നേറ്റം. കൊച്ചിന്‍ ഷിപ്പിയാഡിന്റെ ഓഹരികള്‍ വിഭജിച്ചശേഷം വന്‍ മുന്നേറ്റമാണ് കാഴ്ച്ച വെയ്ക്കുന്നത്. ഇതിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശന വാര്‍ത്തകളും പുറത്തു വന്നിരിക്കുന്നത്. ഇന്ന് 20 രൂപവരെയാണ് ഷിപ്പിയാഡിന്റെ ഒരു ഓഹരിയില്‍ ഉയര്‍ന്നിരിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന രണ്ടാമത്തെ വിമാനവാഹിനി കപ്പലിന്റെ നിര്‍മാണ കരാര്‍ കൊച്ചിന്‍ ഷിപ്‌യാഡിന് ലഭിക്കുമെന്ന വാര്‍ത്തയാണ് ഓഹരികള്‍ക്ക് ഉണര്‍വ് പകര്‍ന്നിരിക്കുന്നത്. 40,000 50,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന വിമാനവാഹിനിയുടെ നിര്‍മാണ കരാര്‍ ഷിപ്യാഡിനു ലഭിച്ചാല്‍ കേരളത്തിനു ലഭിക്കുന്ന എക്കാലത്തെയും വമ്പന്‍ നിര്‍മാണ കരാറായി അതു മാറും.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിലൂടെ തെളിയിച്ച മികവു തന്നെയാണു ഷിപ്യാഡിന്റെ നേട്ടം. ഏകദേശം 23,000 കോടി രൂപയായിരുന്നു വിക്രാന്തിന്റെ നിര്‍മാണച്ചെലവ്. രണ്ടാമതൊരു വിമാന വാഹിനിക്കപ്പല്‍ കൂടി നിര്‍മിക്കണമെന്ന നാവിക സേനയുടെ ശുപാര്‍ശ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് ബോര്‍ഡ് (ഡിപിബി) അംഗീകരിച്ചിരുന്നു.

ഡ്രൈ ഡോക് സജ്ജം2770 കോടി രൂപ ചെലവിട്ടു നിര്‍മിച്ച രണ്ടു പദ്ധതികളാണു 17 നു ഷിപ്യാഡിലെത്തുന്ന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 970 കോടി രൂപ ചെലവിട്ട ഇന്റര്‍നാഷനല്‍ ഷിപ് റിപ്പയര്‍ ഫെസിലിറ്റിയും (ഐഎസ്ആര്‍എഫ്), 1800 കോടി രൂപ മുതല്‍മുടക്കിയ പുതിയ ഡ്രൈ ഡോക്കും. 310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴമുള്ള കൂറ്റന്‍ ഡ്രൈ ഡോക്കില്‍ എല്‍എന്‍ജി കാരിയറുകളും വിമാനവാഹിനികളും ഉള്‍പ്പെടെയുള്ള വമ്പന്‍ കപ്പലുകള്‍ നിര്‍മിക്കാനാകും.

ഐ.എസ്.ആര്‍.എഫ് സജ്ജമാകുമ്പോള്‍ നേരിട്ടും പരോക്ഷമായും 5,000ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. മാത്രമല്ല ഇന്ത്യയിലെ നിരവധി കപ്പലുകള്‍ ഇപ്പോഴും അറ്റകുറ്റപ്പണിക്കായി ചൈന, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നിവയെ ആശ്രയിക്കുന്നുണ്ട്. ഇതൊഴിവാക്കാനും കപ്പല്‍ അറ്റകുറ്റപ്പണിയുടെയും ആഗോള ഹബ്ബാകാനും മികവുറ്റ സൗകര്യങ്ങളുള്ള ഐ.എസ്.ആര്‍.എഫ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കരുത്തേകും.
തേവരയില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനോട് ചേര്‍ന്ന് തന്നെ 15 ഏക്കറിലാണ് പുതിയ ഡ്രൈഡോക്ക് ഒരുക്കിയിട്ടുള്ളത്. ആയിരത്തോളം തൊഴിലവസരങ്ങള്‍ പദ്ധതിയിലൂടെ ലഭിക്കും.