ഇന്‍ഫോസിസിലെ കൂട്ടപിരിച്ചുവിടലില്‍ ഐടി തൊഴിലാളി യൂണിയന്‍ രംഗത്ത്; മൈസൂരു കാമ്പസിന് മുന്നില്‍ പ്രതിഷേധം; ഇടപെട്ട് കേന്ദ്ര തൊഴില്‍മന്ത്രാലയം; കര്‍ണാടകക്ക് നോട്ടീസ് അയച്ചു

ഇന്‍ഫോസിസിലെ കൂട്ടപിരിച്ചുവിടലില്‍ പ്രതിഷേധവുമായി ഐടി തൊഴിലാളി യൂണിയന്‍. ഇന്‍ഫോസിസ് സര്‍ക്കാരുമായി ചേര്‍ന്ന് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ആരംഭിക്കുമെന്ന് സംഘടന മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. അതേ സമയം, മൈസൂരു ഇന്‍ഫോസിസ് കാമ്പസിലെ ട്രെയിനി ബാച്ചിലെ 400 പേരെ പിരിച്ചുവിട്ട നടപടിയില്‍ കര്‍ണാടകയ്ക്ക് തൊഴില്‍ മന്ത്രാലയം നോട്ടീസ് അയച്ചു.

പിരിച്ചുവിടല്‍ നടപടി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് കര്‍ണാടക തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം. വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് പരാതിക്കാരേയും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തേയും അറിയിക്കുകയും വേണം. കഴിഞ്ഞ ദിവസമാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം കത്തയച്ചിരിക്കുന്നത്.

പൂണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ടി ജീവനക്കാരുടെ സംഘടനയായ നാസെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്ര തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ കര്‍ണാടക ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്‍ഫോസിസിന്റെ ബംഗളൂരു, മൈസൂരു കാമ്പസുകള്‍ സന്ദര്‍ശിച്ച് ട്രെയിനികളുടെ കൂട്ടപിരിച്ചുവിടലിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക തൊഴില്‍ മന്ത്രാലയത്തിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം ടെസ്റ്റിംഗ് മാനദണ്ഡങ്ങള്‍ ട്രെയിനികളെ അറിയിച്ചിരുന്നതായി ഇന്‍ഫോസിസ് പറഞ്ഞു. കൂടാതെ എല്ലാ ട്രെയിനികള്‍ക്കും അവരുടെ റിലീവിംഗ് ലെറ്റര്‍ ലഭിച്ചുവെന്നും ഔട്ട്‌പ്ലേസ്‌മെന്റ് സേവനങ്ങള്‍, സെവറന്‍സ് പേ, കൗണ്‍സിലിംഗ് എന്നിവയുള്‍പ്പെടെ മറ്റ് നടപടികള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.

ജീവനക്കാര്‍ക്ക് അര്‍ഹമായ നീതിയും അന്തസും ലഭിക്കുന്നതുവരെ തങ്ങള്‍ അവരോടൊപ്പം നില്‍ക്കുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ചു. നടപടി വൈകിയാല്‍ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ജീവനക്കാരുമായി ചേര്‍ന്ന് ഇന്‍ഫോസിസ് കാമ്പസിന് പുറത്ത് വന്‍ പ്രതിഷേധം ആരംഭിക്കാന്‍ മടിക്കില്ലെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, പ്രകടന വിലയിരുത്തലുകള്‍ അവരുടെ പുരോഗതിയുടെ അവിഭാജ്യ ഘടകമാണെന്ന വ്യക്തമായ ധാരണയോടെയാണ് ഓരോ പരിശീലനാര്‍ത്ഥിയും ചേരുന്നതെന്ന് ഇന്‍ഫോസിസ് ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് വ്യക്തമാക്കി.

‘ഇന്‍ഫോസിസില്‍ ചേരുന്ന ഓരോ ട്രെയിനിയും ഇന്‍ഫോസിസില്‍ ഒരു അപ്രന്റീസ്ഷിപ്പ് രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കുന്നു, അവിടെ പരിശീലന ചെലവ് പൂര്‍ണമായും ഇന്‍ഫോസിസ് വഹിക്കുന്നു. ഞങ്ങളുടെ പരീക്ഷണ പ്രക്രിയകള്‍ മൂല്യനിര്‍ണയ നയ രേഖയില്‍ വ്യക്തമാക്കുകയും എല്ലാ ട്രെയിനികളെയും മുന്‍കൂട്ടി അറിയിക്കുകയും ചെയ്യുന്നു,’ ഇന്‍ഫോസിസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

മൂല്യനിര്‍ണയ പ്രക്രിയയുടെ ഭാഗമായി, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യ ഫോര്‍മാറ്റുകള്‍ പിന്തുടരുന്ന മൂന്ന് ശ്രമങ്ങളിലും നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടെന്ന് കമ്പനി അറിയിച്ചു. കമ്പനി പണവും പരിശ്രമവും നിക്ഷേപിച്ച് പരിശീലന പരിപാടിയില്‍ ട്രെയിനികളെ തിരഞ്ഞെടുക്കുമ്പോള്‍ അവരെല്ലാം വിജയകരമാണെന്ന് ഉറപ്പാക്കേണ്ടത് ഇന്‍ഫോസിസിന്റെ താല്‍പ്പര്യമാണെന്ന് ഇന്‍ഫോസിസിലെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ ഷാജി മാത്യു പറഞ്ഞു.

Read more

2024 ഒക്ടോബറില്‍ ജോലിക്കെടുത്ത 700 പേരില്‍ 400 പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. സിസ്റ്റം എഞ്ചിനീയേഴ്‌സ് , ഡിജിറ്റല്‍ സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്‌സ് തസ്തികകളിലെ ട്രെയിനികള്‍ക്ക് നേരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാര്‍ത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു. പരീക്ഷ പാസ്സാകാത്തതിനാല്‍ പിരിച്ച് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മൈസൂരു ക്യാമ്പസിന് പുറത്ത് പിരിച്ചുവിട്ടവര്‍ ഇന്നു സമരം നടത്തി.