ആഗോള സമ്പന്ന പട്ടികയില്‍ 14 മലയാളികള്‍; 63,080 കോടി രൂപയുമായി ഒന്നാമന്‍ യൂസഫലി; രണ്ടാമന്‍ ജോയ് ആലുക്കാസ്; പട്ടികയില്‍ ആദ്യമായി മലയാളി വനിതയും

ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്സ് മാസിക പട്ടികയില്‍ ഇടം നേടി 14 മലയാളികള്‍. ഇവരുടെ 14 പേരുടെയും കൂടെയുള്ള ആസ്തിമൂല്യം 3.35 ലക്ഷം കോടി രൂപ. 14 പേരില്‍ ഒരാള്‍ വനിതയാണെന്നുള്ളതും ശ്രദ്ധേയമാണ്.

മലയാളി അതിസമ്പന്നരില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി (68 വയസ്സ്) ഒന്നാം സ്ഥാനം നിലനിര്‍ത്തി. അദ്ദേഹത്തിന്റെ ആസ്തി 760 കോടി ഡോളറായാണ് വര്‍ധിച്ചത്. അതായത്, 63,080 കോടി രൂപ. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 497-ാം സ്ഥാനത്തായിരുന്ന അദ്ദേഹം ഇത്തവണ 344-ാം സ്ഥാനത്തെത്തി.

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് (67 വയസ്സ്) ആണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ ആസ്തി 440 കോടി ഡോളറായി (36,520 കോടി രൂപ) വര്‍ധിച്ചു. 350 കോടി ഡോളര്‍ (29,050 കോടി രൂപ) വീതം ആസ്തിയുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (68 വയസ്സ്), വി.പി.എസ്. ഹെല്‍ത്ത് കെയറിന്റെയും ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെയും ചെയര്‍മാനായ ഡോ. ഷംഷീര്‍ വയലില്‍ (47 വയസ്സ്) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
മുത്തൂറ്റ് ഗ്രൂപ്പിലെ സാറാ ജോര്‍ജ് മുത്തൂറ്റാണ് പട്ടികയിലെ ഏക മലയാളി വനിത. ആദ്യമായാണ് ഒരു മലയാളി വനിത ഫോബ്‌സ് പട്ടികയില്‍ ഇടംപിടിക്കുന്നത്.

രവി പിള്ളയ്ക്കും സണ്ണി വര്‍ക്കിക്കും 330 കോടി ഡോളറുമാണ് (27390 കോടി രൂപ) സ്വത്ത്. ടി.എസ്. കല്യാണ രാമന്‍ 320 കോടി ഡോളര്‍, എസ്.ഡി. ഷിബുലാല്‍ 200 കോടി ഡോളര്‍, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി 160 കോടി ഡോളര്‍, ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, സാറാ ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ 130 കോടി ഡോളര്‍ എന്നിങ്ങനെയാണ് മറ്റു അതിസമ്പന്നരായ മലയാളികളുടെ ആസ്തി.