നിക്ഷേപകര്‍ക്ക് നല്ലകാലം; ഇനി കൂടുതല്‍ വരുമാനം; സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ ഉയര്‍ത്തി ഫെഡറല്‍ ബാങ്ക്; ശൃംഖലകള്‍ വ്യാപിപ്പിക്കുന്നു

സ്ഥാപകദിനാഘോഷത്തോടും ഉത്സവ സീസണോടുമനുബന്ധിച്ച് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് ഉയര്‍ത്തി. പരിഷ്‌ക്കരിച്ച നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.15 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തേക്കുള്ള, കാലാവധിക്ക് ശേഷം മാത്രം പിന്‍വലിക്കാവുന്ന നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുക. കാലാവധിക്കു മുന്‍പ് പിന്‍വലിക്കാവുന്ന നിക്ഷേപങ്ങള്‍ക്ക് 7.90 ശതമാനമാണ് പുതിയ നിരക്ക്. മറ്റുള്ളവര്‍ക്ക് യഥാക്രമം 7.65 ശതമാനവും 7.40 ശതമാനവുമാണ് 400 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശനിരക്ക്.

13 മാസം മുതല്‍ 21 മാസം വരെ കാലാവധിയുള്ള (400 ദിവസം ഉള്‍പ്പെടാതെ), കാലാവധിക്ക് ശേഷം മാത്രം പിന്‍വലിക്കാവുന്ന നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.05 ശതമാനവും മറ്റുള്ളവര്‍ക്ക് 7.55 ശതമാനവും പലിശ ലഭിക്കും. ഇതേ കാലയളവിലെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് പിന്‍വലിക്കാവുന്ന നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 7.80 ശതമാനവും 7.30 ശതമാനവുമാണ് പുതിയ നിരക്ക്.

ബാങ്ക് വികസനത്തിന്റെ ഭാഗമായി രാജ്യത്തുടനീളമായി ഏഴ് പുതിയ ശാഖകള്‍ തുറന്നു. കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

വ്യക്തിഗത ബാങ്കിങ്, ബിസിനസ് ബാങ്കിങ്, വായ്പകള്‍, നിക്ഷേപ പദ്ധതികള്‍, സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍ തുടങ്ങി എല്ലാവിധ ബാങ്കിങ് സേവനങ്ങളും പുതിയ ശാഖകളില്‍ ലഭ്യമാണ്. ഇടപാടുകാര്‍ക്ക് വ്യക്തിഗത മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് പരിചയസമ്പന്നരായ പ്രൊഫഷനലുകളുടെ സേവനവും ലഭിക്കും. വ്യക്തികള്‍ക്കും ബിസിനസ്, സംരംഭകര്‍ക്കും വേഗത്തില്‍ എത്തിച്ചേരാവുന്നതും പ്രയോജനപ്പെടുന്നതുമായ ഇടങ്ങളിലാണ് പുതിയ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്.