'ഇന്ത്യ അമേരിക്കയെ ഊറ്റുന്നു' ; ഇന്ത്യക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് ട്രംപ്

വീണ്ടും ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് യു. എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വിസ്കോൺസിൽ റിപ്പബ്ലിക്കൻ റാലിയെ അഭിസംബോധന ചെയ്യവെ, ഇന്ത്യ അമേരിക്കൻ നിർമ്മിത പേപ്പർ ഉത്പന്നങ്ങൾക്കും ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്കും മറ്റ് പല ഉത്പന്നങ്ങൾക്കും ഭാരിച്ച നികുതിയാണ് ചുമത്തുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇന്ത്യ ഉൾപ്പടെയുള്ള പല രാജ്യങ്ങളുടെയും ഇത്തരം സമീപനം മൂലം അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ, ചൈന, ജപ്പാൻ , വിയറ്റ്നാം തുടങ്ങിയ പല രാജ്യങ്ങളും വർഷങ്ങളായി അമേരിക്കയെ ഊറ്റുകയാണ്. ഇന്ത്യയിലെ ഉയർന്ന നികുതിയെ കളിയാക്കി “താരിഫ് കിംഗ്” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വിദേശത്തു നിന്നുള്ള പേപ്പർ ഉത്പന്നങ്ങൾക്ക് അമേരിക്ക നികുതി ചുമത്തുന്നില്ല. എന്നാൽ ഈ മര്യാദ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കില്ല. അവർ നമ്മുടെ പേപ്പർ ഉത്പന്നങ്ങൾക്ക് കനത്ത തീരുവ ചുമത്തുന്നു – ട്രംപ് പറഞ്ഞു.

ഇന്ത്യയുമായുള്ള വ്യാപാരത്തിൽ ഇന്ത്യ നേടുന്നത് വലിയ നേട്ടമാണ്. 2017 -18 ൽ ഇന്ത്യ 4790 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയച്ചു. എന്നാൽ ഇന്ത്യ യു എസിൽ നിന്ന് ഇറക്കുമതി ചെയ്തത് 2670 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ മാത്രമാണ്. ഇക്കാര്യത്തിൽ ഇന്ത്യ വലിയ നേട്ടമാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് വിദേശ വ്യാപാര രംഗത്ത്  “ഒന്നാമത് അമേരിക്ക” എന്ന സമീപനമാണ് തന്റെ ഭരണകൂടം കൈകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.