ടെലികോം മേഖലയിൽ രണ്ടുവർഷത്തിനിടെ കണ്ട ഏറ്റവും വലിയ ഇടിവ്; മുകേഷ് അംബാനിയുടെ ജിയോ ഒന്നാമത്; വോഡഫോൺ ഐഡിയക്ക്‌ 36 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 നവംബറിൽ 5.6 ദശലക്ഷം പുതിയ വരിക്കാരെ ഉൾപ്പെടുത്തി, റിലയൻസ് ജിയോ മറ്റെല്ലാ ടെലികോം കമ്പനികളെയും മറികടന്ന് വരിക്കാരുടെ എണ്ണത്തിൽ ഒന്നാമതായി.

ഇതിനുപുറമെ, 2019 നവംബറിൽ ജിയോക്ക് വയർലെസ് വരിക്കാരുടെ വിഭാഗത്തിൽ 32.04 ശതമാനം ഓഹരിയാണുള്ളത്, വോഡഫോൺ ഐഡിയക്ക്‌ 29.12 ശതമാനവും ഭാരതി എയർടെല്ലിന് 28.35 ശതമാനവും രേഖപ്പെടുത്തി.

2019 നവംബറിലെ കണക്കനുസരിച്ച് ജിയോയിൽ 369.93 ദശലക്ഷം വരിക്കാരാണുള്ളത്, കഴിഞ്ഞ മാസം ഇത് 364.32 ദശലക്ഷമായിരുന്നു.

ഇതോടെ വോഡഫോൺ ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവായി മാറിയിരിക്കുകയാണ് ജിയോ. വോഡഫോൺ ഐഡിയയ്ക്ക് 36.41 ദശലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്, 29.12 ശതമാനം വിപണി വിഹിതമാണ് വോഡഫോൺ ഐഡിയയ്ക്ക് അവശേഷിക്കുന്നത്.

ഭാരതി എയർടെൽ 1.65 ദശലക്ഷം പുതിയ വരിക്കാരെ പട്ടികയിൽ ചേർത്തു, 2019 നവംബറിൽ ഇത് 327.3 ദശലക്ഷമായി ഉയർന്നു, കഴിഞ്ഞ ഒക്ടോബറിൽ ഇത് 325.65 ദശലക്ഷം ഉപയോക്താക്കളായിരുന്നു. 2019 നവംബറിൽ വയർലെസ് വരിക്കാരുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് എയർടെല്ലിന് 28.35 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (ബി‌എസ്‌എൻ‌എൽ) വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം നവംബറിൽ 341,722 ഉപയോക്താക്കളെ പട്ടികയിൽ ഉൾപ്പെടുത്തി, 2019 നവംബറിൽ 10.19 ശതമാനം വിപണി വിഹിതമാണ് രേഖപെടുത്തിയത്.

ജിയോയും എയർടെലും രജിസ്റ്റർ ചെയ്ത വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടും, ടെലികോം മേഖലയ്ക്ക് മൊത്തത്തിൽ 28.81 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടു, 2018 ഏപ്രിൽ മുതൽ ഈ വ്യവസായം കണ്ട ഏറ്റവും വലിയ ഇടിവാണിത്.