പാർലമെന്റ് തിരഞ്ഞെടുപ്പ് എന്നാൽ കുഞ്ഞുകളിയല്ല. കോടികളുടെ കിലുക്കം അതിനുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഈ മാമാങ്കത്തിന് ചെലവഴിക്കുന്നത് എത്ര ആയിരം കോടികളാണെന്നതിന്റെ ചിത്രം വ്യക്തമാവുക അത്ര എളുപ്പമല്ല. എന്നാൽ, ഖജനാവിൽ നിന്നു വരുന്ന ചെലവിന്റെ കണക്കുകൾക്ക് വ്യക്തമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ഏപ്രിൽ , മെയ് മാസങ്ങളിൽ നടക്കുന്ന പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചെലവ് കണക്കുകൾ ഇപ്പോൾ പറയാനാകില്ല. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളുടെ ചെലവുകളിലേക്ക് ഒന്ന് എത്തിനോക്കാം.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായിരുന്നു ഇന്ത്യയിലെ ഏറ്റവും ചെലവ് വന്നത്. അതിന്റെ മൊത്തം ചെലവ് – 3870.35 കോടി രൂപ. അതായത് ഒരു വോട്ടർക്ക് വേണ്ടി വന്ന ശരാശരി ചെലവ് 46.4 രൂപ. 1957ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചെലവായ തുക കേട്ടാൽ ഞെട്ടരുത്, വെറും 5 .9 കോടി. ഓരോ വോട്ടർക്കും വേണ്ടി വന്ന ശരാശരി ചെലവ് മുപ്പത് പൈസ മാത്രം.
ഇനി ഓരോ തിരഞ്ഞെടുപ്പിലെയും ചെലവ് കണക്ക് ഒന്ന് നോക്കാം.
വർഷം ചെലവ്
1952 – 10 .45 കോടി
1957 – 5.9
1962 – 7.32
1967 – 10.8
1971- 11.62
1977 – 23.04
1980 – 54.77
1984 – 81.51
1989 – 154.22
1991 – 359.1
1996 – 597.34
1998 – 666.22
1999 – 947.68
2004 – 1016.09
2009 – 1114.38
2014 – 3870.35
Read more
2014ലെ തിരഞ്ഞെടുപ്പിൽ ഒരു വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ തോതിൽ ചെലവുകൾ ഉയർന്നാൽ ഇത്തവണ 5000 കോടി രൂപ കടക്കുമെന്നത് ഉറപ്പാണ്. ശരാശരി ചെലവിൽ മൂന്നിരട്ടിയുടെ വർധന രേഖപ്പെടുത്തി. 2009ൽ ഒരു വോട്ടർക്ക് ശരാശരി 15.54 രൂപ ചെലവ് വന്നപ്പോൾ 2014 സംഭവിച്ചത് വമ്പൻ കുതിപ്പാണ് – 46.4 രൂപ. വോട്ടർമാരുടെ എണ്ണത്തിൽ വന്ന വർധനയാണ് ചെലവ് ഏറുന്നതിന് മുഖ്യകാരണം. 1952ൽ വോട്ടർമാരുടെ എണ്ണം 17.32 കോടി ആയിരുന്നുവെങ്കിൽ ഇക്കുറി 90 കോടിയിലേറെയാണ്. 2014ൽ 83.14 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്.