ഐ ടി സേവന മേഖലയിലെ വമ്പന്മാരെ ഉള്‍പ്പെടുത്തി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഉപദേശക സമിതി രൂപീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഫോസിസ് സഹസാഥാപകരായ നന്ദന്‍ നിലേക്കനി, ക്രിസ് ഗോപാലകൃഷ്ണന്‍,ബൈജൂസ് എഡ്-ടെക് പ്ലാറ്റ്‌ഫോം സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഓൺ ലൈൻ യാത്ര സേവന ദാതാക്കളായ ഓലയുടെ സഹസ്ഥാപകനായ ഭവിഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ സമിതിയിൽ അംഗങ്ങളാകുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം നടന്ന ഗ്ലോബല്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഉച്ചകോടിയിലുണ്ടായ നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തിലാണ്, സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിന് കേന്ദ്ര ഉപദേശക സമിതി രൂപീകരിക്കുന്നത്.നിക്ഷേപവും വായ്പകളും നടത്തിപ്പും വിപണി കണ്ടെത്തലും എളുപ്പമുള്ളതാക്കാന്‍ ഇതുവഴി സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇവർക്ക് പുറമെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും റെഗുലേറ്റര്‍മാരും സമിതിയില്‍ ഉള്‍പ്പെടും.
ഇന്ത്യയില്‍ ഭേദപ്പെട്ട സാഹചര്യമാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ളത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായപ്പോഴും വളര്‍ച്ച നിലനിര്‍ത്തി മുന്നേറുന്നുണ്ട് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍. അതുകൊണ്ട് തന്നെ സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി ഭദ്രമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ യൂനികോണിലെ അംഗത്വം വര്‍ധിപ്പിച്ചത് പ്രത്യാശ പകരുന്ന കാര്യമാണ്. മേഖലയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും രാജ്യത്തെ അതിവേഗ വളര്‍ച്ചാ ശേഷിയുള്ള ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുന്നതിനും വേണ്ടിയാണ് സമിതിയെ നിയോഗിക്കുന്നത്.
Read more
ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിന്റെ [ഡി പി ഐ ടി ] സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വിഷന്‍ 2024 ന്റെ ഭാഗമായാണ് സമിതിയെ തീരുമാനിക്കുന്ന പദ്ധതി നിശ്ചയിച്ചത്. ഉപദേശക സമിതിയുടെ ആദ്യ സമ്മേളനം കേന്ദ്രബജറ്റിന് മുമ്പായി ഉണ്ടായേക്കും. സ്റ്റാര്‍ട്ടപ്പ് നിയന്ത്രണങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സെബി,ആര്‍ബിഐ,കോര്‍പ്പറേറ്റ് മന്ത്രാലയം എന്നിവരുമായ ഡിപിഐടി ചര്‍ച്ച നടത്തിയിരുന്നു.