കെ.എസ്‌.ഐ.ഡി.സിയും മുരള്യ ഡയറിയും മെഗാ ഡയറി ലോജിസ്റ്റിക്‌സ് പദ്ധതികള്‍ക്ക് ധാരണാപത്രം ഒപ്പുവച്ചു

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെഎസ്ഐഡിസി) അങ്കമാലിയിലുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മെഗാ ഡയറി പ്രോജക്ടും ലോജിസ്റ്റിക്സ് യൂണിറ്റും സ്ഥാപിക്കുന്നതിന് ക്ഷീര മേഖലയിലെ പ്രമുഖരായ മുരള്യ ഡയറി പ്രൊഡക്ട്സ് കെ.എസ്.ഐ.ഡി.സി.യുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായ, നിയമ, കയര്‍ മന്ത്രി പി.രാജീവിന്റെയും സാന്നിധ്യത്തില്‍ കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്കവും മുരള്യ ഡെയറി പ്രൊഡക്ട്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. മുരളീധരനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

യുഎഇ ആസ്ഥാനമായുള്ള എസ്എഫ്സി ഗ്രൂപ്പിന്റെ ഭാഗമായ മുരള്യ ഡെയറി പ്രോഡക്ട്സിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ യൂണിറ്റാണ് അങ്കമാലിയില്‍ തുടങ്ങുന്നത്. 2014ല്‍ തിരുവനന്തപുരത്താണ് മുരള്യ ആദ്യ യൂണിറ്റ് ആരംഭിച്ചത്. മധ്യ-വടക്കന്‍ കേരളത്തില്‍ പാല്‍ ഉല്‍പന്നങ്ങളുടെ വിപുലമായ ആവശ്യം നിറവേറ്റുന്നതിനായി 100 കോടി രൂപ ചെലവിലാണ് മെഗാ ഡെയറി പ്രോജക്ടും ലോജിസ്റ്റിക്സ് യൂണിറ്റും സ്ഥാപിക്കുക. ഇതിനായി 4.60 ഏക്കര്‍ സ്ഥലമാണ് പാട്ടത്തിനെടുത്തിട്ടുള്ളത്. മൂന്നു വര്‍ഷത്തിനുള്ളില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ 300-ല്‍പരം പ്രത്യക്ഷ തൊഴിലവസരങ്ങളും 4,900 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതിദിനം 100 കിലോലിറ്റര്‍ പാല്‍ സംസ്‌കരിക്കുന്നതിന് ശേഷിയുള്ള പ്ലാന്റാണ് അങ്കമാലിയില്‍ സ്ഥാപിക്കുക. വിവിധ ഇനങ്ങളിലുള്ള പാലിനോടൊപ്പം പാലുല്‍പ്പന്നങ്ങളായ പനീര്‍, വെണ്ണ, ഐസ്‌ക്രീം, ഫ്‌ലേവര്‍ഡ് ഫ്രഷ് മില്‍ക്ക് തുടങ്ങിയവയും ഇവിടെനിന്ന് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യും. ഫാം ഫ്രഷ് ഹോള്‍സം മില്‍ക്ക്, എ2 മില്‍ക്ക്, ലാക്ടോസ് ഫ്രീ മില്‍ക്ക്, യുഎച്ച്ടി തുടങ്ങിയ പാലുകളും ഉല്‍പ്പന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പാല്‍ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായിരിക്കും നിര്‍ദിഷ്ട പദ്ധതി.

സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയില്‍ നാഴികക്കല്ലാകുന്ന മറ്റൊരു നിക്ഷേപംകൂടി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന നിക്ഷേപ, വ്യാവസായിക പ്രോത്സാഹന ഏജന്‍സിയായ കെഎസ്‌ഐഡിസിക്കു സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എം.ഡി: എം.ജി. രാജമാണിക്കം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള നയങ്ങളും ചട്ടങ്ങളും അനുസരിച്ച് സാമ്പത്തിക സഹായവും അടിസ്ഥാന സൗകര്യ വികസന പിന്തുണയും സമയബന്ധിതമായ അനുമതികളും മറ്റ് സഹായങ്ങളും നല്‍കിക്കൊണ്ട് പ്രവര്‍ത്തനം സുഗമമാക്കാന്‍ ആവശ്യമായ പിന്തുണ കെഎസ്‌ഐഡിസി നല്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.