കോപ്പികളില്‍ കുതിച്ച് ദേശാഭിമാനി; മാതൃഭൂമിക്ക് തിരിച്ചടി; രണ്ടു ജില്ലകളില്‍ മൂന്നാംസ്ഥാനത്ത്; ഇന്ത്യയില്‍ മനോരമ രണ്ടാമന്‍; ഹിന്ദിപത്രങ്ങള്‍ക്ക് വെല്ലുവിളിയായി മലയാളം; എബിസി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് മൂന്ന് മലയാള ദിനപത്രങ്ങള്‍. പ്രചാരത്തില്‍ ആദ്യ 25 സ്ഥാനങ്ങളിലുള്ള മാധ്യമങ്ങളുടെ പട്ടികയിലാണ് മലയാളം മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ തന്നെ, മലയാള മനോരമയും മാതൃഭൂമിയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.

അതിലേക്ക് പുതുതായി എത്തിയിരിക്കുന്നത് സിപിഎം മുഖപത്രമാണ് ദേശാഭിമാനിയാണ്. ഒാഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ (എബിസി) കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കുടുതല്‍ മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത് സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ്.

ഒാഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ദിനപത്രം ദയനിക്ക് ബാസ്‌കറാണ്. ഹിന്ദിയില്‍ പ്രസിദ്ധീകരിക്കുന്ന ഈ ദിനപത്രത്തിന്റെ 3566,617 ലക്ഷം കോപ്പികളാണ് പ്രതിദിനം വിറ്റുപോകുന്നത്.

ഏറ്റവുംകൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ രണ്ടാമന്‍ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാള മനോരമയാണ്. മലയാളത്തില്‍ മാത്രം പ്രസിദ്ധീകരിക്കുന്ന മനോരമയ്ക്ക് ദിനംപ്രതി 19,20,096 ലക്ഷം വായനക്കാരാണുള്ളത്. പ്രദേശിക പത്രങ്ങളില്‍ ഒന്നാം സ്ഥാനവും മലയാള മനോരമയ്ക്കാണ്.

ഇന്ത്യയില്‍ പ്രചാരത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യയ്ക്കാണ്. മനോരമയുടെ തൊട്ടടുത്ത കോപ്പികള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഉണ്ട്. പ്രതിദിനം 18,72,442 ലക്ഷം കോപ്പികളാണ് ടൈംസ് അച്ചടിച്ച് വിതരണം ചെയ്യുന്നത്.
നാലും അഞ്ചും ആറും സ്ഥാനത്തുള്ളത് ഹിന്ദി ദിനപത്രങ്ങളാണ്. അമര്‍ ഉജ്വലയ്ക്ക് 17,44,512 കോപ്പികളുമായി നാലാമതും ഹിന്ദുസ്ഥാന്‍ 16,66,724 കോപ്പുകളുമായി അഞ്ചാമതും ആറാമത് 13,85,561 കോപ്പുകളുമായി രാജസ്ഥാന്‍ പത്രികയുമാണ് ഇടം പിടിച്ചിരിക്കുന്നത്.

എബിസി കണക്കനുസരിച്ച് ഏഴാം സ്ഥാനത്തുള്ളത് തെലുങ്കില്‍ പ്രസിദ്ധീകരിക്കുന്ന ഈ നാട് ദിനപത്രമാണ്. 13,51,956 കോപ്പികളാണ് ഈനാടിനുള്ളത്. എട്ടാം സ്ഥാനത്തുള്ളത് ഹിന്ദി ദിനപത്രമായ ദൈനിക്ക് ജാഗരണാണ് 12,77,605 ലക്ഷം കോപ്പികളാണ് പത്രം ദിനംപ്രതി അച്ചടിച്ച് പുറത്തിറക്കുന്നത്.

ഒന്‍പതാംസ്ഥാനത്തുള്ളത് തമിഴില്‍ നിന്നും പുറത്തിറങ്ങുന്ന ഡെയിലി തന്തിക്കാണ്. 11,37,041 കോപ്പികളാണ് പത്രം പുറത്തിറക്കുന്നത്. പത്താം സഥാനത്തുള്ളത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാതൃഭൂമിക്കാണ്. പ്രദേശിക ഭാഷയില്‍ പുറത്തിറങ്ങുന്ന പത്രങ്ങളില്‍ നാലാം സ്ഥാനവും മാതൃഭൂമിക്കുണ്ട്. 10,84,215 കോപ്പികളാണ് മാതൃഭൂമി പത്രം ദിനംപ്രതി അച്ചടിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന പത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ മനോരമയ്ക്കും മാതൃഭൂമിക്കും സാധിച്ചിട്ടുണ്ട്.

മലയാളത്തില്‍ നിന്നും ഏറ്റവും പ്രചാരമുള്ള പത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച ദേശാഭിമാനി 17 സ്ഥാനത്താണുള്ളത്. 605,561 കോപ്പികളാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് ഉള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അറുപതിനായിരത്തിലധികം വായനക്കാരെ പുതുതായി കണ്ടെത്തിയാണ് ദേശാഭിമാനി ഈ നേട്ടം സ്വന്തമാക്കിയത്.

കോട്ടയത്തും കണ്ണൂരിലും ഏറ്റവും പ്രചാരമുള്ള പത്രങ്ങളില്‍ രണ്ടാമതാണ് ദേശാഭിമാനി. മാതൃഭൂമി പത്രത്തെ പിന്തള്ളിയാണ് ദേശാഭിമാനി ഈ ലക്ഷം നേടിയിരിക്കുന്നത്. ഒാഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ കണക്കിലെ ആദ്യ 25ല്‍ മറ്റൊരു മലയാള ദിനപത്രവും ഇടം നേടിയിട്ടില്ല. ഏറ്റവും കൂടുതല്‍ പ്രദേശിക പത്രവായനാക്കാരുള്ളതും കേരളത്തിലാണ്.