ജനറല്‍ മോട്ടോഴ്‌സിന് പിന്നാലെ ഫോര്‍ഡ് ഇന്ത്യ വിടുമ്പോള്‍

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യ വിടാനൊരുങ്ങുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ പെടാപ്പാട്പെടുകയായിരുന്നു തങ്ങളെന്നാണ് കമ്പനി വിശദമാക്കുന്നത്.

1994ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്ന മള്‍ട്ടി നാഷണല്‍ ഓട്ടോ മോട്ടീവ് കമ്പനികളിലൊന്നാണ് ഫോര്‍ഡ്. കഴിഞ്ഞ 27വര്‍ഷമായി രാജ്യത്ത് വാഹന ഉല്‍പാദന വിതരണം തുടരുകയാണ്. എന്നാല്‍ ഇന്ത്യയിലെ വാഹന വിപണിയില്‍ ലാഭകരമല്ലാത്ത പ്രവര്‍ത്തനം മൂലം രാജ്യം വിടുന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി സാനന്ദ്, മറൈമല നഗര്‍ പ്ലാന്റുകള്‍ കമ്പനി അടച്ചുപൂട്ടുകയാണ്. അതേസമയം ഇറക്കുമതി ചെയ്യുന്ന സിബിയു മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കും.

നാല് ലക്ഷം യൂണിറ്റ് ഉല്‍പാദന ശേഷിയുള്ള ഫാട്‌റികളിലാകട്ടെ ആകെ ഉല്‍പാദനം 80000 മാത്രം. ഫോര്‍ഡിന്റെ ആഭ്യന്തര വില്‍പ്പന കുറവാണെന്നിരിക്കെ പ്ലാന്റുശേഷിയുടെ 20 ശതമാനം മാത്രം ഉല്‍പാദിപ്പിക്കുന്ന കാറുകള്‍ കയറ്റുമതിചെയ്യണ്ടി വരുന്നു. 2021 ന്റെ നാലാം പാദത്തോടെ ഗുജറാത്തിലെ സാനന്ദില്‍ കയറ്റുമതി ചെയ്യുന്നതിനായുള്ള വാഹനനിര്‍മാണം അവസാനിപ്പിക്കും. 2022 രണ്ടാം പാദത്തോടെ ചെന്നൈയിലെ വാഹന, എഞ്ചിന്‍ നിര്‍മാണവും അവസാനിപ്പിക്കുമെന്ന് ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യം വിടുന്ന രണ്ടാമത്തെ ആഗോള ഓട്ടോമൊബൈല്‍ ഭീമനായിരിക്കും ഫോര്‍ഡ്. 2017 ല്‍ വാഹന വില്‍പ്പന അവസാനിപ്പിച്ച് ജനറല്‍ മോട്ടോഴ്സും ഇന്ത്യ വിട്ടിരുന്നു.

കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ പെടാപ്പാട്പെടുകയായിരുന്നു തങ്ങളെന്നാണ് കമ്പനി വിശദമാക്കുന്നത്. രണ്ട് ബില്യണ്‍ ഡോളര്‍ പ്രവര്‍ത്തന നഷ്ടവും 0.8 ബില്യണ്‍ ഡോളര്‍ നിഷ്‌ക്രിയാസ്തികളുടെ എഴുതിത്തള്ളലും നേരിട്ടതിനെത്തുടര്‍ന്ന് രാജ്യത്തെ ബിസിനസ് നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാതെ വഴിയില്ലയെന്നാണ് കമ്പനി പറയുന്നത്.

4000 തൊഴിലാളികളെയാകും ഫോര്‍ഡ് നിര്‍മാണശാലകളുടെ അടച്ചുപൂട്ടല്‍ ബാധിക്കുക, എന്നാല്‍ ഇതിനും കമ്പനി പരിഹാരം കണ്ടെത്തുമെന്നാണ് സൂചന. പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ന്യായവും സന്തുലിതവുമായ ഒരു പദ്ധതി വികസിപ്പിക്കുന്നതിന് ഫോര്‍ഡ് ജീവനക്കാര്‍, യൂണിയനുകള്‍, വിതരണക്കാര്‍, ഡീലര്‍മാര്‍, സര്‍ക്കാര്‍, ചെന്നൈ, സാനന്ദ് എന്നിവിടങ്ങളിലെ മറ്റ് പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം തന്നെ ചെന്നൈയിലെ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്താന്‍ ഫോര്‍ഡ് ആലോചിച്ചിരുന്നു. ഒല, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ കമ്പനികളുമായി പ്ലാന്റ് കൈമാറ്റം സംബന്ധിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു. ഇതേ കമ്പനികളോട് തന്നെയാണോ ഇപ്പോഴും ഫോര്‍ഡ് ചര്‍ച്ച നടത്തുന്നത് എന്ന് വ്യക്തമല്ല. ഫോര്‍ഡ് ചില കമ്പനികളുമായി പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സജീവ ചര്‍ച്ചകള്‍ നടത്തി വരുന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി, ചെന്നൈ, മുംബൈ, സാനന്ദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ പാര്‍ട്ട് ഡിപ്പോകള്‍ പരിപാലിക്കുകയും അതിന്റെ ഡീലര്‍ ശൃംഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രീതിയില്‍ വില്‍പ്പന ക്രമീകരിക്കുകയും ചെയ്യും. സാനന്ദ് പ്ലാന്റ് ഫോര്‍ഡിന്റെ ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നിര്‍മിച്ചത്. പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാഹനങ്ങള്‍ക്കും അതുകൊണ്ടുതന്നെ വിലകൂടും. അതിനനുസരിച്ചുള്ള ലാഭം ഒരിക്കലും കിട്ടിയിട്ടില്ലെന്നും ഫോര്‍ഡ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ഫോര്‍ഡിന്റെ ഏറ്റവും ജനപ്രിയ മോഡലുകളായ ഇക്കോസ്‌പോര്‍ടും എന്‍ഡവറും നിര്‍മിച്ചിരുന്നത് ചെന്നൈ പ്ലാന്റില്‍നിന്ന് മാത്രമാണ്. ഈ ഒരൊറ്റ പ്ലാന്റ് നിലനിര്‍ത്തുന്നത് പോലും സാമ്പത്തികമായി ലാഭകരമല്ലെന്നാണ് കമ്പനി പറയുന്നത്. കാലഹരണപ്പെട്ട വാഹനങ്ങള്‍, കുറഞ്ഞ ആവശ്യകത, പുതിയ കമ്പനികളുടെ തള്ളിക്കയറ്റം എന്നിവയാണ് കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

2019 ഒക്ടോബറില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ഫോര്‍ഡ് ഒരു സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. 2020 ഡിസംബര്‍ 31 ന് ആ ഉടമ്പടി അവസാനിച്ചു. ഇതോടെ പ്ലാന്റുകള്‍ ഉപയോഗശൂന്യമായി തുടങ്ങി. എന്നാല്‍ പ്ലാന്റുകള്‍ പൂട്ടുന്നുവെങ്കിലും ഫോര്‍ഡ് ഇന്ത്യയില്‍ സാന്നിധ്യം തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.