ഉപഭോക്താക്കളെ നിരാശരാക്കി എംജി ഹെക്ടര്‍;  ബുക്കിംഗ് താത്കാലികമായി നിര്‍ത്തി

രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി എംജി ഹെക്ടറിന്റെ ബുക്കിംഗ് നിര്‍ത്തിവെച്ചു. ഉപഭോക്താക്കളുടെ തള്ളിക്കയറ്റമാണ് ബുക്കിംഗ് നിര്‍ത്തിവെയ്ക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്. ഇതിനോടകം 21,000 യൂണിറ്റുകളുടെ ബുക്കിംഗാണ് എംജി ഹെക്ടറിന് ലഭിച്ചിട്ടുള്ളത്. ജൂണ്‍ നാലു മുതലാണ് എസ്‌യുവിയുടെ ഔദ്യോഗിക പ്രീബുക്കിംഗ് കമ്പനി ആരംഭിച്ചത്.

നിലവിലെ സാഹചര്യത്തില്‍ കമ്പനിക്ക് ഇത്രയും വാഹനങ്ങള്‍ പുറത്തിറക്കുന്നത്  പ്രയാസമുള്ള കാര്യമാണ്. നിലവില്‍ ഒരു മാസം 2000 യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയേ എംജിയുടെ നിര്‍മ്മാണ ശാലയ്ക്കുള്ളു. ഹെക്ടറിന് വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയ്ക്കനുസരിച്ച് വരും മാസങ്ങളില്‍ ക്രമേണ ഉത്പാദനം കൂട്ടുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടര്‍ എത്തുന്നത്. ഇന്റര്‍നെറ്റ് എസ്‌യുവി എന്ന പേരില്‍ പുറത്തിറങ്ങുന്ന വാഹനത്തില്‍ ഇന്ത്യന്‍ വിപണി ഇന്നുവരെ കാണാത്ത ഫീച്ചറുകളുണ്ടാകും എന്നാണ് എംജി വില പ്രഖ്യാപിച്ചു കൊണ്ട് അറിയിച്ചത്. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ എംജി നല്‍കുന്നുണ്ട്.

1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്ററര്‍ ടര്‍ബ്ബോ ഡീസല്‍, 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ തുടങ്ങി മൂന്ന് എഞ്ചിന് ഓപ്ക്ഷനുകളാണ് ഹെക്ടറിന് ഉള്ളത്. 143 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും കുറിക്കാന്‍ 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാവും. സാധാരണ പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 12 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത പെട്രോള്‍ ഹൈബ്രിഡ് പതിപ്പിനുണ്ടെന്ന് എംജി പറയുന്നു.

17.41 കിലോമീറ്റര്‍ മൈലേജാണ് ഹെക്ടര്‍ ഡീസലിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ ഹൈബ്രിഡ് മോഡല്‍ 15.81 കിലോമീറ്റര്‍ മൈലേജ് കുറിക്കും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. എന്തായാലും ഹെക്ടറിന് മുന്നില്‍ ടാറ്റ ഹാരിയറും ജീപ്പ് കോമ്പസും മറ്റും ഇനി കുറച്ച് വിയര്‍ക്കും.