കേരളത്തിലെ നിരത്തൊഴിഞ്ഞ് പെട്രോള്‍ വാഹനങ്ങള്‍; ഇ-വാഹനങ്ങളുടെ എണ്ണത്തില്‍ 455 ശതമാനം വര്‍ദ്ധന; വന്‍ സബ്സിഡികള്‍

ഗോളതാപനത്തിന്റേയും കാലാവസ്ഥ വ്യതിയാനത്തിന്റേയും പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി സംസ്ഥാനത്തെ ഇ-വാഹനങ്ങളുടെ എണ്ണം 2021 നിന്നും 2022 ആയപ്പോഴേക്കും 455 ശതമാനം വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സും എക്സ്പോയും ആയ ഇവോള്‍വിന്റെ രണ്ടാമത്തെ എഡിഷന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് വാഹനങ്ങള്‍ പാരമ്പര്യേതര ഊര്‍ജ്ജത്തിലേക്ക് മാറേണ്ടതുണ്ട്. ഇതിനായി വിവിധ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. 1.64 കോടി വാഹന പെരുപ്പമുള്ള സംസ്ഥാനത്ത് 1.48 ശതമാനം വാഹനങ്ങള്‍ മാത്രമാണ് പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് ഓടിക്കൊണ്ടിരിക്കുന്നത്. 2018 ല്‍ തന്നെ ഇ-വാഹന നയം പ്രഖ്യാപിച്ച് ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ 30,000 രൂപ സബ്സിഡി നല്‍കുന്നതിന് പുറമേ ഡീസല്‍ ഓട്ടോകള്‍ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ-വാഹനം ആക്കി മാറ്റാന്‍ 15,000 രൂപ വേറെയും സബ്സിഡി അനുവദിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇലക്ട്രിക് തൂണുകളില്‍ ചാര്‍ജര്‍ സംവിധാനം ഒരുക്കാനുള്ള പ്രയത്നത്തിലാണ് കെ.എസ്.ഇ.ബി. ഇത്തരത്തില്‍ 1500 ഓളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുടനീളം യാഥാര്‍ഥ്യമാകും. 70 ഇലക്ട്രിക് കാറുകള്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ ഇ-ബസുകള്‍ നിരത്തില്‍ ഇറക്കാനുള്ള നടപടികളിലാണ് കെ.എസ്.ആര്‍.ടി.സി. മുഴുവനായിട്ടും സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ വിമാനത്താവളം കൊച്ചിയിലാണ്. കൊച്ചിന്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന് ആവശ്യമുള്ള വൈദ്യുതിയുടെ 55 ശതമാനവും സോളാര്‍ പ്ലാന്റില്‍ നിന്നാണ് സ്വീകരിക്കുന്നത്. സൗരോര്‍ജ്ജം കൊണ്ട് ഓടുന്ന എ.സി ബോട്ടുകളാണ് കൊച്ചിന്‍ വാട്ടര്‍ മെട്രോയുടെ പ്രത്യേകത.

ഹൈഡ്രജന്‍ ഇന്ധനം വാങ്ങിക്കാനും അതുപയോഗിച്ച് ബസുകള്‍ ഓടിക്കാനുമായി 10 കോടി രൂപയാണ് കെ.എം.ആര്‍.എല്ലിനായി സര്‍ക്കാര്‍ വകയിരുത്തിയത്. ഇതിനൊക്കെ പുറമേ കേരളത്തിന്റെ പാതയോരങ്ങളില്‍ കഫ്റ്റീരിയ, വാഷിംഗ് റൂം സൗകര്യങ്ങളുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു വര്‍ഷംകൊണ്ട് 455 ശതമാനം വര്‍ധിച്ചത്. എന്നാല്‍, വാഹനങ്ങളുടെ വലിയ വിലയും ഒറ്റ തവണ ചാര്‍ജില്‍ സാധ്യമാകുന്ന കുറഞ്ഞ സഞ്ചാര ദൂരവും ആളുകളെ ഇ-വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന അവസ്ഥയുണ്ട്. ബാറ്ററി സ്വാപ്പിംഗ് പോലുള്ള നടപടികളിലൂടെ ഇക്കാര്യങ്ങള്‍ പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ചടങ്ങില്‍ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. 40 ഓളം ബസുകള്‍ നിലവില്‍ പുറത്തിറക്കിയ മോട്ടോര്‍ വാഹന വകുപ്പ് ഉടന്‍ തന്നെ 400 ഇ-ബസുകള്‍ റോഡില്‍ ഇറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന വ്യവസായ വകുപ്പ് പാരമ്പര്യേതര ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ആ മേഖലയില്‍ ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് വ്യവസായമന്ത്രി പി രാജീവ് വ്യക്തമാക്കി. വ്യവസായ വകുപ്പില്‍ ഇ.എസ്.ജി (എന്‍വയോണ്‍മെന്റല്‍, സോഷ്യല്‍ ആന്റ് ഗവേണന്‍സ്) നയം നടപ്പാക്കും.

ഇ-മൊബിലിറ്റി നയം ആദ്യമായി നടപ്പാക്കിയ കേരളം ആ രംഗത്ത് നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നാല് ദിവസം നീളുന്ന അന്തര്‍ദേശീയ മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഓട്ടോമൊബൈല്‍ രംഗത്തെ ഗവേഷകര്‍, ബാറ്ററി നിര്‍മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വാഹന നിര്‍മ്മാതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.