ഇ- ഓട്ടോ, കേരളം മുമ്പെ പറക്കുന്നു; വാഹനങ്ങളുടെ വില പരിമിതപ്പെടുത്തും

വൈദ്യുതിവാഹന യുഗത്തിലേക്ക് കടക്കാനുള്ള പ്രാരംഭനടപടികളുമായി കേരളം. ആദ്യഘട്ടത്തില്‍ ഇ-ഓട്ടോകള്‍ നിരത്തിലെത്തിക്കുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ ബസുകളും വൈദ്യുതിയിലേക്ക് മാറും. ഇ-ഓട്ടോ വരുന്നതോടെ അവയ്ക്കുമാത്രമായി പെര്‍മിറ്റ് പരിമിതപ്പെടുത്തിയാല്‍ പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്നവ കാലക്രമത്തില്‍ നിരോധിക്കാനാവുമെന്ന് സംസ്ഥാനതല ഇ-മൊബിലിറ്റി കര്‍മസമിതി അഭിപ്രായപ്പെട്ടു.

രണ്ടുവര്‍ഷത്തിനുള്ളില്‍ ഇ വാഹനങ്ങിലേക്കുള്ള മാറ്റത്തിന് തുടക്കമിടനാണ് ശ്രമം. വാഹനങ്ങള്‍ വൈദ്യുതിയിലേക്ക് മാറുന്നതോടെ വായു മലിനീകരണം കുറയും. നിലവിലുള്ള പെട്രോള്‍ പമ്പുകള്‍ക്ക് സമീപം ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷന്‍ കൊണ്ടുവരാനുമാണ് പദ്ധതിയിടുന്നത്. ഇ ഓട്ടോകള്‍ നിര്‍മിക്കുന്നതിന് പൊതുമേഖല ഓട്ടോറിക്ഷാ കമ്പനികളുമായി ചര്‍ച്ച നടത്തി.

ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കമ്പനികളെ ക്ഷണിക്കാനുള്ള വ്യവസ്ഥകള്‍ക്ക് രൂപംനല്‍കാന്‍ യോഗം വിദഗ്ധരെ ചുമതലപ്പെടുത്തി. ബജറ്റില്‍ ഉള്‍പ്പെടുത്താനാവുന്നവിധം ടെന്‍ഡര്‍ നടപടികള്‍ക്ക് രൂപംനല്‍കാന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ.എം. എബ്രഹാം നിര്‍ദേശിച്ചു.കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഓട്ടോയുടെ വിലയും ചെലവും തന്നെയായിരിക്കും ഇ ഓട്ടോയ്ക്കും. നികുതിയിളവുകള്‍ നല്‍കി ഇ-ഓട്ടോയിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും സമിതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത്ിന് യോജിച്ചതല്ലെന്ന നിര്‍ദ്ദേശമാണ് നീതി ആയോഗ് മുന്നോട്ട് വെക്കുന്നത്. മെഥനോള്‍ എന്ന ഇന്ധനമാണ് വാഹനങ്ങള്‍ക്ക് നല്ലതെന്നും നീതി ആയോഗ് നിര്‍ദ്ദേശിച്ചു. ബാറ്ററികള്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സെല്ലുകള്‍ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്നാണ് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 2030ല്‍ ഇലക്ട്രിക് വാഹനം മാത്രം നിരത്തിലിറക്കാനായിരുന്നു കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്.

കേരളത്തിലിപ്പോള്‍ ഓട്ടോകളുടെ വില 1.4 ലക്ഷം മുതല്‍ 1.7 ലക്ഷം രൂപവരെയാണ്. ഇവ ഓടാന്‍ കിലോമീറ്ററിന് 1.30-1.40 രൂപ ചെലവാകും. ഇതേ വിലയിലും ഒട്ടോ നിരത്തിലിറക്കാനാവും. ചിലവും ഇതേ നിലയില്‍ നിലനിര്‍ത്താം. എന്നാല്‍ ഇക്കാര്യത്തില്‍ നികുതിയിളവുകള്‍ നല്‍കേണ്ടി വരും.