കാര്‍ വില്‍പ്പനയില്‍ റെക്കോഡ് കുതിപ്പ്; വളര്‍ച്ചയില്‍ മാരുതിക്കും ടാറ്റയ്ക്കും വന്‍ വെല്ലുവിളിയുമായി പുതിയ കമ്പനി; ടൊയോട്ടയ്ക്കും നിസാനും കാലിടറുന്നു

രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധന. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പുറത്തുവന്നതോടെയാണ് കാര്‍ വില്‍പ്പന കുതിപ്പ് വ്യക്തമായത്. കൊറോണയ്ക്ക് പിന്നാലെ വാഹന വില്‍പ്പനയില്‍ ഇടിവ് വന്നിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം വിപണിയില്‍ ഉണ്ടായ കുതിപ്പ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും വാഹന വില്‍പ്പനയില്‍ കുറവ് വന്നിട്ടില്ല. മാരുതി, ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര എന്നിവയുടെ വില്‍പന വളര്‍ച്ച ഇരട്ടയക്കം കടന്ന മാസമാണ് പിന്നിട്ടത്. കാര്‍ വില്‍പന ചരിത്രത്തിലെ ഏറ്റവും മികച്ച മാസമായി നവംബര്‍. കിയ, ഹോണ്ട, സ്‌കോഡ, എംജി എന്നിവയും മികച്ച നേട്ടം കൊയ്തു. എന്നാല്‍ ടൊയോട്ട, നിസാന്‍ എന്നിവയ്ക്ക് നവംബര്‍ നഷ്ട മാസമായി.

നവംബറില്‍ മാരുതി സുസുക്കി 1,39,306 കാറുകളാണ് വിറ്റത്. 18 ശതമാനം വളര്‍ച്ചയാണ് മാരുതിയുടെ വില്‍പ്പനയില്‍ ഉണ്ടായത്. ശതമാന വളര്‍ച്ചയില്‍ ഏറ്റവും നേട്ടം കൊയ്തത് കിയ ഇന്ത്യയാണ്. 24,025 വാഹനങ്ങള്‍ വിറ്റ് 69% ശതമാനം വളര്‍ച്ചയാണ് കമ്പനി സ്വന്തമാക്കിയത്. എംജി മോട്ടര്‍ 64 ശതമാനം വളര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. 4,079 വാഹനങ്ങളാണ് കമ്പനി കഴിഞ്ഞ മാസം വിറ്റഴിച്ചത്.

മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര കമ്പനിയാണ് തൊട്ടുപിന്നിലുള്ളത്. 30,392 വാഹനങ്ങള്‍ വിറ്റ് 56% വളര്‍ച്ചയാണ് മഹീന്ദ്ര ഉണ്ടാക്കിയിരിക്കുന്നത്. ടാറ്റ മോട്ടേഴ്‌സ് വളര്‍ച്ച ആനുപാതികമായി നിര്‍ത്തുന്നുണ്ട്. 55 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ടാറ്റ 46,037 വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. മറ്റു കമ്പനികളായ ഹോണ്ട കാര്‍സ്: 7,051 (29%), ടൊയോട്ട കിര്‍ലോസ്‌കര്‍: 11,765 (10%) നിസാന്‍: 2,400 (10%) എന്നിങ്ങനെയാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.