മണിപ്പൂരിലെ രണ്ട് ഗ്രാമങ്ങളിൽ അജ്ഞാതരുടെ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു
മണിപ്പൂരിൽ രണ്ട് ഗ്രാമങ്ങളിലുണ്ടായ അജ്ഞാതരുടെ ആക്രമണത്തിൽ ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ലോങ്പി, എൽ ടോളൻ ഗ്രാമങ്ങളിലാണ് ഇന്നലെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീയെ കാണാതായതായും റിപ്പോർട്ടുണ്ട്. പരുക്കേറ്റ രണ്ട് പേരെ അസം റൈഫിൾസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
1990-കളിലെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും അനുസ്മരിച്ച് കുക്കി സമൂഹം ‘കറുത്ത ദിനം’ ആചരിച്ച ദിവസമാണ് ആക്രമണമുണ്ടായത്. കുക്കി ജനതയ്‌ക്കെതിരായ ഭീകരാക്രമണമാണ് നടന്നതെന്ന് വെസ്റ്റേൺ വില്ലേജേഴ്സ് വോളന്റിയേഴ്സ് ആരോപിച്ചു. ഗ്രാമങ്ങളിൽ മതിയായ കേന്ദ്രസേനാ സുരക്ഷ ഏർപ്പെടുത്തണമെന്നും അക്രമികളെ ഉടൻ പിടികൂടണമെന്നും സംഘടന ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് പിന്നിൽ നാഗ വിഘടനവാദികളാണെന്നും ആരോപണമുണ്ട്. കേന്ദ്രസേന വിന്യസിച്ചിരുന്ന സ്ഥലത്തുനിന്ന് ഏതാനും നൂറ് മീറ്റർ മാത്രം അകലെയാണ് എൽ ടോളൻ ഗ്രാമത്തിൽ ആക്രമണം നടന്നതെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു.
നാഗാലാന്റില്‍ വിഷമദ്യം കഴിച്ച് 9 മരണം; 7 ജില്ലകളില്‍ റെഡ് അലേർട്ട്, കർശന നിർദേശവുമായി പൊലീസ്
തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ടിവികെക്ക് വെല്ലുവിളി; ഇടതുപാർട്ടികൾ തനിച്ച് മത്സരിക്കും