ഡല്‍ഹി, കെജ്രിവാള്‍ തൂത്തുതുടച്ചെടുത്ത 'വാരിക്കുഴി'

മദ്യനയ അഴിമതി മുതല്‍ ശിഷ് മഹല്‍ വിവാദം വരെ, ബിജെപി എങ്ങനെ ഓരോ സംസ്ഥാനത്തും അടവ് നയം മാറ്റുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാവുകയാണ് ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുടെ തോല്‍വി. താന്‍ കുഴിച്ച കുഴിയില്‍ താനേ വീഴുകയായിരുന്നു അരവിന്ദ് കെജ്രിവാളും ടീമും. അഴിമതിയ്‌ക്കെതിരായ പോരാട്ടം തുടങ്ങി ഹാട്രിക് വിജയത്തില്‍ നിന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തി ഹാട്രിക് ഭരണത്തിനൊടുവില്‍ ആംആദ്മി ഡല്‍ഹിയില്‍ നിലംപരിശായി. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്‌നുമടക്കം അഴിമതി ആരോപണ വിധേയരായി ജയില്‍ പോയവരെല്ലാം ഡല്‍ഹിയില്‍ തോറ്റമ്പി. മുഖ്യമന്ത്രിയായി ആപ്പിനായി ഒടുവില്‍ ഡല്‍ഹി ഭരിച്ച അതിഷി മാത്രമാണ് ഒന്നാം നിര നേതാക്കളില്‍ തോല്‍വി രുചിക്കാത്തത്. അഴിമതിയ്‌ക്കെതിരെ പട പൊരുതിയവരെ അഴിമതി കേസില്‍ കുരുക്കി ജനങ്ങള്‍ക്ക് മുന്നില്‍ താറടിച്ച ബിജെപി തന്ത്രം ഡല്‍ഹിയില്‍ വിജയം കണ്ടു.