വട്ടിയൂര്‍ക്കാവിലെ പരാജയം പാര്‍ട്ടി അന്വേഷിക്കണം; ശശി തരൂര്‍ എം. പി

വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് ശശി തരൂര്‍ എംപി. പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. എന്താണ് സംഭവിച്ചുവെന്നത് മനസ്സിലാക്കാന്‍ കുറച്ചു സമയം വേണം. പലരോടും ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. യുവാക്കളുടെ വോട്ട് പോയതാണോ…? രാഷ്ട്രീയത്തിലേക്ക് പുതിയ തലമുറയുടെ വരവാണോ…? ബിജെപിയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചു എന്നീ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് 14251 വോട്ടിന്റെ ഭൂരിപക്ഷം നേടി ചരിത്രം വിജയം നേടിയത്.50545 വോട്ടുകളാണ് വി.കെ പ്രശാന്തിന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍ കുമാറിന് 37240 ഉം, ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേിന് 26295 വോട്ടുകളുമാണ് ലഭിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ പതിനായിരം വോട്ടുകളാണ് എല്‍.ഡി.എഫിന് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് 40441 വോട്ടുകളായിരുന്നു ലഭിച്ചത്.

വട്ടിയൂര്‍ക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിവികെ പ്രശാന്ത് പറഞ്ഞു. മതവും ജാതിയുമല്ല, രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തത്. അത് ജനങ്ങള്‍ സ്വീകരിച്ചു, വിധിയെഴുതി. തിരഞ്ഞെടുപ്പ് ഫലം അതിമധുരമാണെന്നും വികെ പ്രശാന്ത് പ്രതികരിച്ചു.