ശിവകുമാറിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍; എല്ലാം ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സോണിയാ ഗാന്ധി

തിഹാര്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി സന്ദര്‍ശിച്ചു. സോണിയയ്‌ക്കൊപ്പം അംബികാ സോണിയും എത്തിയിരുന്നു. ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷും നേതാക്കളുടെ കൂടിക്കാഴ്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു.

ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെപ്റ്റംബറിലാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നികുതി വെട്ടിപ്പും കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ശിവകുമാറിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. നാല് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവകുമാറിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

രാഷ്ട്രീയ പകപോക്കലാണ് ശിവകുമാറിന്റെ അറസ്റ്റിന് പിന്നിലെന്നും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയുടെ നോട്ടപ്പുള്ളികളാണെന്നും സോണിയ ഗാന്ധി പറഞ്ഞതായി ഡി കെ സുരേഷ് മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പുനല്‍കിയതായും സുരേഷ് കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയില്‍ നിന്ന് പുറത്തു കടക്കാനായി പൊരുതണമെന്നും സോണിയ പറഞ്ഞതായി സുരേഷ് അറിയിച്ചു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തിങ്കളാഴ്ച ജയിലിലെത്തി ശിവകുമാറിനെ കണ്ടിരുന്നു. ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയമായ പകപോക്കലാണെന്ന് കുമാരസ്വാമിയും അഭിപ്രായപ്പെട്ടിരുന്നു. കര്‍ണാടകത്തിലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിലും എച്ച്.ഡി കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാരിലും ശിവകുമാര്‍ മന്ത്രിയായിരുന്നു.

പ്രതിസന്ധി ഘട്ടങ്ങളില്‍ കുമാരസ്വാമി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചത് ശിവകുമാറായിരുന്നു.