രണ്ടു വയസുള്ള മകള്‍ മരിച്ചു, സങ്കടക്കടലില്‍ പാക് സൂപ്പര്‍ താരം

പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ രണ്ട് വയസുള്ള മകള്‍ നൂര്‍ ഫാത്തിമ മരണത്തിനു കീഴടങ്ങി. കാന്‍സര്‍ രോഗം മൂലം ചികിതിസയിലായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിലായിരുന്ന ആസിഫ് അലി പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.

അമേരിക്കയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു നൂര്‍ ഫാത്തിമയുടെ മരണം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ആസിഫ് കളിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡാണ് നൂറിന്റെ മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നൂറിന്റെ മരണവിവരത്തോടൊപ്പം ആസിഫ് കരുത്തിന്റെ പ്രതീകമാണെന്നും എല്ലാവര്‍ക്കും പ്രചോദനമാണെന്നും ട്വീറ്റില്‍ പറയുന്നു.

ലോക കപ്പിനുള്ള പാകിസ്ഥാന്റെ പ്രാഥമിക ടീമില്‍ ഇടം നേടിയ അസിഫിന് പതിനഞ്ചംഗ ടീമില്‍ സ്ഥാനമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

വിദഗ്ദ്ധ ചികിത്സക്കായി മകളെ അമേരിക്കയിലേക്ക് മാറ്റുകയാണെന്ന് അസിഫ് അവസാനമായി ട്വീറ്റ് ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ മകള്‍ക്കുള്ള വിസ അനുവദിച്ച യു.എസ് അതോറിറ്റികളോടും സുഹൃത്തുക്കളോടും ആസിഫ് നന്ദി രേഖപ്പെടുത്തിയിരുന്നു.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനിടെയാണ് മകള്‍ക്ക് സ്റ്റേജ് ഫോര്‍ ക്യാന്‍സറാണെന്ന് ആസിഫ് സ്ഥിരീകരിച്ചത്.