കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ കാർഷിക സംഘടനകൾ ‘ദില്ലി ചലോ’മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഡിസംബറിലെ കടുത്ത തണുപ്പിനെ വകവെയ്ക്കാതെ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കർഷകർ മാർച്ച് ആരംഭിച്ചു. കൊടുംതണുപ്പായതിനാൽ ഭക്ഷണപദാർത്ഥങ്ങളും തീ കായാനുള്ള വസ്തുക്കളുമായാണ് കർഷകർ എത്തിയിരിക്കുന്നത്. എന്നാൽ മാർച്ചിന് അനുമതി നൽകാത്ത ഡൽഹി പൊലീസ് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ അംബാലയില്‍ നിന്ന് കുരുക്ഷേത്രയില്‍ എത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്തുതന്നെയായാലും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കുരുക്ഷേത്രയില്‍ നിന്ന് കര്‍ഷകരുടെ സംഘം കര്‍ണാലിലെത്തി. കര്‍ഷകരുടെ മറ്റൊരു സംഘം ഇതിനകം സോനിപതിലേക്ക് മാര്‍ച്ച് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ അവര്‍ ഡല്‍ഹിയിലേക്ക് തിരിക്കും.
ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന് അനുമതി നല്‍കാനാവില്ലെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചത്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കര്‍ഷക സമരത്തെ നേരിടാന്‍ കനത്ത തയ്യാറെടുപ്പുകളാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്. അതിർത്തിയിലെമ്പാടും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അംബാല, കര്‍ണാല്‍, ഭിവാനി, ഝാജര്‍, സോനിപത് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സർവീസുകളും ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്.
Read more
പഞ്ചാബിൽ നിന്നും കർണാടകയിൽ നിന്നും നൂറുകണക്കിന് കർഷകരാണ് പ്രതിഷേധവുമായി ഡൽഹി അതിർത്തിയിലെത്തിയിരിക്കുന്നത്. അഞ്ച് ഹൈവേകളിലൂടെയായി ഹരിയാന അതിർത്തിയിലൂടെ ഡൽഹിയിലേക്ക് പ്രവേശിച്ച് വൻറാലി നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം. 200 കർഷക യൂണിയനുകൾ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാലിൽ വെച്ച് ഇന്നലെ ഡൽഹി ചലോ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നിട്ടും കർഷകർ പിൻമാറാൻ തയ്യാറായിരുന്നില്ല.