അയോദ്ധ്യ കേസിൽ മുസ്ലിം കക്ഷികളെ പ്രതിനിധീകരിച്ച അഭിഭാഷകൻ രാജീവ് ധവാനെ കേസിൽ നിന്ന് ഒഴിവാക്കി

സുപ്രീം കോടതിയിൽ രാമ ജന്മഭൂമി-ബാബറി മസ്ജിദ് തർക്ക കേസിൽ മുസ്ലിം കക്ഷികളെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ കേസിൽ നിന്ന് തന്നെ ഒഴിവാക്കിയതായി അറിയിച്ചു.

“ജമിയത്തിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ ഇജാസ് മക്ബൂൾ ബാബറി കേസിൽ നിന്ന് എന്നെ ഒഴിവാക്കി. വൈമനസ്യം പ്രകടിപ്പിക്കാതെ ജോലിയിൽ നിന്നുള്ള പിരിച്ചുവിടൽ സ്വീകരിച്ച് ഔദ്യോഗിക കത്ത് അയച്ചിട്ടുണ്ട്. കേസിന്റെ പുനഃപരിശോധനയിൽ ഇനി പങ്കാളിയല്ല,” ചൊവ്വാഴ്ച പുലർച്ചെ ഫെയ്‌സ്ബുക്കിൽ നൽകിയ അറിയിപ്പിൽ രാജീവ് ധവാൻ പറഞ്ഞു.

https://www.facebook.com/rajeev.dhavan/posts/2552051848217536

“അനാരോഗ്യം മൂലമാണ് എന്നെ കേസിൽ നിന്ന് നീക്കിയതെന്ന് മദനി സൂചിപ്പിച്ചതായി എനിക്ക് വിവരം ലഭിച്ചു. ഇത് തികച്ചും അസംബന്ധമാണ്. നിർദ്ദേശങ്ങൾക്കനുസൃതമായി എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ അഭിഭാഷകൻ ഇജാസ് മക്ബൂലിനോട് നിർദ്ദേശിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട്‌ പരക്കുന്ന വാർത്തകൾ  അസത്യമാണ്,” രാജീവ് ധവാൻ കുറിച്ചു.

https://www.facebook.com/rajeev.dhavan/posts/2552075251548529

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ജഡ്ജിമാരുടെ ബെഞ്ചിന് മുമ്പാണ് രാജീവ് ധവാൻ മുസ്ലിം പക്ഷത്തിന് വേണ്ടി കേസ് ശക്തമായി വാദിച്ചത്. 40 ദിവസത്തെ വാദം കേൾക്കലിൽ അദ്ദേഹം രണ്ടാഴ്ചയിലേറെ വാദിച്ചിരുന്നു. വാദത്തിനിടെ ബെഞ്ചിൽ നിന്നുള്ള അന്വേഷണ ചോദ്യങ്ങൾക്ക് ധവാൻ മറുപടി നൽകിയിരുന്നു.

അയോദ്ധ്യ ഭൂമി തർക്കത്തിലെ നവംബർ 9- ലെ വിധിന്യായത്തെ ചോദ്യം ചെയ്ത് മുസ്ലിം പാർട്ടികൾ പുനഃപരിശോധന ഹർജിയിൽ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന സയ്യിദ് അഷാദ് മദാനിയാണ് നിവേദനം നൽകിയിരിക്കുന്നത്. ഹിന്ദു പാർട്ടികൾക്ക് അനുകൂലമായ വിധിന്യായത്തിൽ 14 പ്രധാന കാര്യങ്ങളിൽ സുപ്രീം കോടതിക്ക് പിഴച്ചതായി പുനഃപരിശോധന ഹർജിയിൽ പറയുന്നു.

ബാബറി മസ്ജിദിനെ നശിപ്പിക്കാനും ആ സ്ഥലത്ത് രാമന്റെ ക്ഷേത്രം പണിയാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ടെന്നും നീതിയില്ലാതെ സമാധാനം സാദ്ധ്യമല്ലെന്നും അവലോകന ഹർജിയിൽ ഊന്നി പറയുന്നു.