എല്ലാം മാത്യുവിന്റെ അറിവോടെ; ഓരോ ഘട്ടത്തിലും മാത്യുവുമായി ആലോചിച്ചാണ് മുന്നോട്ടു പോയതെന്നും ജോളി

കൂടത്തായിയിലെ കൊലപാതകങ്ങളെല്ലാം മാത്യുവിന്റെ കൂടി അറിവോടെയെന്ന് ജോളിയുടെ മൊഴി. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ബന്ധുവും കുടുംബസുഹൃത്തുമാണ് എം.എസ് മാത്യു. ഇയാള്‍ ജൂവലറി ജീവനക്കാരനാണ്. സ്വര്‍ണപ്പണിക്കാരനായ പ്രജികുമാറാണ് മാത്യുവിന് സയനൈഡ് നല്‍കിയിരുന്നത്.

എല്ലാക്കാര്യങ്ങളും മാത്യുവുമായി പങ്കു വെച്ചിരുന്നുവെന്നും ഇയാളുമായി ആലോചിച്ചാണ് ഓരോ ഘട്ടത്തിലും മുന്നോട്ടുപോയതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

പൊലീസ് കസ്റ്റഡിയിലാകുന്നതിന് തലേദിവസവും മാത്യുവുമായി സംസാരിച്ചിരുന്നു. ഒരു കുഴപ്പവുമില്ലെന്ന് മാത്യു പറഞ്ഞിരുന്നെന്നും ജോളി മൊഴിയില്‍ പറയുന്നു. എന്നാല്‍ ജോളിയുടെ മൊഴി എത്രത്തോളം വിശ്വസനീയമാണെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തും.

ജോളിയുടെ മൊഴിയുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ നിലവില്‍ റിമാന്‍ഡിലുള്ള മാത്യുവിനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ട്. കൊലപാതകങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ തന്നെ കൂടാതെ അറിയാവുന്ന ആളാണ് മാത്യുവാണെന്നാണ് ജോളിയുടെ മൊഴി.