സഹപ്രവർത്തകരെ "മദ്രാസികൾ" എന്ന് അധിക്ഷേപിച്ച് ഇൻ‌ഫോസിസ് സി‌.ഇ‌.ഒ; കൂപ്പുകുത്തി ഓഹരികൾ

ആഗോള സോഫ്റ്റ് വെയർ കമ്പനി ഇൻഫോസിസിലെ ജീവനക്കാർ, കമ്പനിയിലെ അനീതിക്കെതിരെ പരാതിപ്പെട്ട് കത്തെഴുതിയതായി റിപ്പോർട്ട്. കമ്പനി സിഇഒ സലീൽ പരേഖ് മറ്റ് രണ്ട് സ്വതന്ത്ര ഡയറക്ടർമാരെ പരിഹസിച്ചുവെന്നും അവരെ അവരുടെ ജന്മസ്ഥലത്തെ പരാമർശിക്കുന്ന തരത്തിൽ ഉള്ള അവഹേളിക്കുന്ന രീതിയിലുള്ള വാക്ക് ഉപയോഗിച്ചതായി കത്തിൽ ആരോപിക്കുന്നു എന്ന് വാർത്താ ഏജൻസി ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ക്രമരഹിതമായ അക്കൗണ്ടിംഗിലൂടെ ലാഭം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന് ഇൻഫോസിസ് സിഇഒ സലീൽ പരേഖ് നേതൃത്വം നൽകിയതായും പരാതിയിൽ ആരോപിച്ചു.

ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സലീൽ പരേഖ് സ്വതന്ത്ര ഡയറക്ടർമാരായ ഡി സുന്ദരം, ഡി എൻ പ്രഹ്ലാദ് എന്നിവരെ “മദ്രാസികൾ” എന്ന് പരാമർശിച്ചു എന്ന് പേര് വെളിപ്പെടുത്താത്ത ജീവനക്കാർ സെപ്റ്റംബർ 20 ന് കമ്പനി ബോർഡിന് അയച്ച സംയുക്ത കത്തിൽ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പരിഹസിക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് “മദ്രാസി”.

10 അംഗ ഇൻഫോസിസ് ബോർഡിലെ ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടറായ ബയോകോൺ ചെയർപേഴ്‌സൺ കിരൺ മസൂംദാർ-ഷായെ “ദിവാ” (പ്രാധാന്യമുള്ള വ്യക്തിയായി സ്വയം കരുതുകയും പെട്ടെന്ന് പ്രകോപിതനാവുകയും പ്രീതിപ്പെടുത്താൻ പ്രയാസവുമുള്ളയാൾ) എന്ന് പരാമർശിച്ചതായും പരേഖിനെതിരെ ആരോപണമുണ്ട്.

“ബോർഡിലുള്ള ആർക്കും ഇവ മനസ്സിലാകുന്നില്ല, ഓഹരി വില ഉയരുന്നിടത്തോളം കാലം അവർ സന്തുഷ്ടരാണ്. ആ രണ്ട് മദ്രാസികളും (സുന്ദരം, പ്രഹ്ലാദ്) ദിവയും (കിരൺ മസൂംദാർ ഷാ) നിസാരമായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു, നിങ്ങൾ അവരെ തലയാട്ടി അവഗണിക്കുക,” സി‌ഇ‌ഒ ജീവനക്കാരോട് പറഞ്ഞതായി കത്തിൽ പറയുന്നു.

അതേസമയം ഇൻഫോസിസ് ഓഹരികൾ വിപണിയിൽ കുത്തനെ ഇടിഞ്ഞു ഏതാണ്ട് 16 ശതമാനം ഇടിവാണ് ആണ് ഇന്ന് രേഖപ്പെടുത്തിയത് ആറ് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്ര ദയനീയമായ ഒറ്റ ദിവസ ഇടിവ് കമ്പനി നേരിടുന്നത്. കമ്പനിയിലെ ചില നീതിരഹിതമായ നടപടികളെ ചൂണ്ടിക്കാണിച്ച്  അജ്ഞാത കത്ത് ലഭിച്ചതായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനി അറിയിച്ചതിന് പിന്നാലെയാണ് ഓഹരികൾ വിപണിയിൽ തകർച്ച നേരിട്ടത്.