അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം ഷാജിയുടെ ഭാര്യയെ ഇ.ഡി ചോദ്യം ചെയ്യുന്നു

മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസില്‍ എത്തി മൊഴി നല്‍കുന്നു. ഭാര്യ ആശ കോഴിക്കോട് കല്ലായി റോഡിലെ ഇഡി സബ്‌സോണല്‍ ഓഫീസില്‍ എത്തിയാണ് മൊഴി നല്‍കുന്നത്. പ്ലസ്ടു കോഴ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മൊഴിയെടുക്കുന്നതിനാണ് കെ.എം. ഷാജിയുടെ ഭാര്യ ആശയെ ഇ.ഡി. വിളിച്ചുവരുത്തിയിരിക്കുന്നത്.

കേസില്‍ കെഎം ഷാജിയെ നാളെ ഇഡി ചോദ്യം ചെയ്യും. അതിന് മുന്നോടിയായാണ് ആശയെ ചോദ്യം ചെയ്യുന്നത്. അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണുള്ളത്. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെ കുറിച്ചും കഴിഞ്ഞ പത്ത് വര്‍ഷമായി ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളെ സംബന്ധിച്ചും ഇ.ഡി. ചോദിച്ചറിഞ്ഞേക്കും.

ആശയോട് ഇന്ന് ഇഡി ഓഫീസില്‍ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്.