'പൗരത്വ ഭേദഗതി ബിൽ ജനാധിപത്യ ആശയങ്ങളെ അട്ടിമറിക്കുന്നു'; മതം നോക്കി അഭയാർത്ഥികളെ സ്വീകരിച്ച പാരമ്പര്യമല്ല ഇന്ത്യയുടേതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ

പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങി. ബില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ വേദനിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. രാജ്യസഭയിൽ പൗരത്വ ഭേദഗതി ബില്ലിന്‍റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിൽ പാസാക്കുന്നത് നമ്മുടെ സ്ഥാപക പിതാക്കന്മാരെയും സമ്പന്നമായ ചരിത്രത്തെയും അപമാനിക്കുന്നതാണെന്നും ചരിത്രത്തിലെ ലജ്ജാകരമായ സംഭവമായി ഓർമ്മിക്കപ്പെടുമെന്നും ശർമ്മ അഭിപ്രായപ്പെട്ടു.

ബിൽ ജനാധിപത്യ ആശയങ്ങളെ അട്ടിമറിക്കുന്നു. ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളെ റദ്ദാക്കുന്നു. വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് വന്നവരെയെല്ലാം സ്വീകരിച്ച നാടാണ് നമ്മളുടേത്. അവരിൽ നിന്ന് നമുക്ക് പ്രധാനമന്ത്രിമാരുണ്ടായെന്നും ആനന്ദ് ശർമ്മ ചൂണ്ടിക്കാട്ടി.

മൻമോഹൻ സിംഗും ഐ.കെ ഗുജ് റാളും നമ്മുടെ പ്രധാനമന്ത്രിമാരായിരുന്നു. മതം നോക്കി അഭയാർത്ഥികളെ സ്വീകരിച്ച പാരമ്പര്യമല്ല ഇന്ത്യയുടേത്. പൗരത്വം രാഷ്ട്രീയവത്കരിക്കരുതെന്നും ആനന്ദ് ശർമ്മ വ്യക്തമാക്കി.

ഭരണഘടന ബി.ജെ.പിയുടെ പ്രകടനപത്രികയേക്കാള്‍ വലുതാണ്. ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രണ്ട് രാജ്യം എന്ന സിദ്ധാന്തം മുന്നോട്ടു വെച്ചത് ഹിന്ദുമഹാസഭ നേതാവ് വി.ഡി. സവർകർ ആണ്. കോൺഗ്രസ് പാർട്ടി വിഭജനത്തെ അനുകൂലിച്ചിട്ടില്ല. കോൺഗ്രസ് വിഭജനത്തിന് കൂട്ടു നിന്നുവെന്ന് ആരോപിക്കുക വഴി കേന്ദ്ര മന്ത്രി അമിത് ഷാ സ്വാതന്ത്ര സമരസേനാനികളെ അപമാനിക്കുകയാണ്. എൻ.ഡി.എ സർക്കാരിന് അനുസരിച്ച് ചരിത്രം മാറില്ലെന്നും ആനന്ദ് ശർമ കുറ്റപ്പെടുത്തി.

രണ്ട് രാജ്യമെന്ന വാദം മുഹമ്മദലി ജിന്നയുടേതല്ല. ദ്വിരാഷ്ട്രവാദം മുന്നോട്ടു വെച്ചത് ഹിന്ദു മഹാസഭയാണ്. 1937-ൽ ഗുജറാത്തിലാണ് ഹിന്ദു മഹാസഭ ഈ വാദം അവതരിപ്പിച്ചത്. വിഭജനത്തിൽ ബ്രിട്ടീഷുകാരുടെ പങ്ക് നിങ്ങൾ എന്തു കൊണ്ട് പറയുന്നില്ലെന്നും ആനന്ദ് ശർമ്മ ചൂണ്ടിക്കാട്ടി.