കൊല്ലത്ത് ഭാര്യയ്ക്കും മകൾക്കും നേരെ യുവാവ് ആസിഡ് ഒഴിച്ചു, ബന്ധുക്കളായ മൂന്ന് കുട്ടികൾക്കും പരിക്ക്

കൊല്ലം ഇരവിപുരം വാളത്തുങ്കലില്‍ യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. രാജി, മകള്‍ ആദിത്യ (14) എന്നിവര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. നിരന്തരമായി മര്‍ദ്ദിക്കുന്നതിനെതിരേ പൊലീസില്‍ പരാതി നല്‍കിയതിന് ഭര്‍ത്താവ് ഭാര്യയുടെയും മകളുടെയും സമീപവാസികളും ബന്ധുക്കളുമായ മൂന്ന് കുട്ടികളുടെയും നേരേയാണ് ആസിഡ് ആക്രമണം നടത്തിയത്.

സമീപത്തെ കുട്ടികളായ പ്രവീണ, നിരജന എന്നിവരുടെ ദേഹത്താണ് രജിയുടെ ഭര്‍ത്താവ് ജയന്‍ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരിക്കേറ്റ രജിയെയും ആദിത്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജയന്‍ ലഹരിക്ക് അടിമയാണെന്നും ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടും ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും വീട്ടില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് രജി ഇരവിപുരം സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും ജയനെ കണ്ടെത്താനായില്ല. പൊലീസ് മടങ്ങിയശേഷം ജയന്‍ എത്തി കൈയില്‍ കരുതിയിരുന്ന ആസിഡ് ഭാര്യയുടെയും മകളുടെയും ഒപ്പമുണ്ടായിരുന്ന കുട്ടികളുടെയും മുഖത്തും ദേഹത്തും ഒഴിച്ചു. ഒളിവില്‍പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.