രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം 953.80 ദശലക്ഷമായതായി സി ഒ എ ഐ റിപ്പോര്‍ട്ട്

രാജ്യത്തെ സ്വകാര്യ ടെലികോം വരിക്കാരുടെ മൊത്തം എണ്ണം കഴിഞ്ഞ ഒക്ടോബറോടെ 953.80 ദശലക്ഷത്തിലെത്തി. രാജ്യത്തെ ടെലികോം, ഇന്റര്‍നെറ്റ്, സാങ്കേതികവിദ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

റിലയന്‍സ് ജിയോ, മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എം ടി എന്‍ എല്‍) എന്നിവയുടെ വരിക്കാര്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. 29.90 ശതമാനം വിപണി വിഹിതത്തോടെ ‘ഭാരതി എയര്‍ടെല്ലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവ്. ഒക്ടോബര്‍ മാസം മാത്രം അധികമായി 3.15 ദശലക്ഷം വരിക്കാരെയാണ് എയര്‍ടെല്ലിന് ലഭിച്ചത്.

ഇതോടെ എയര്‍ടെല്ലിന്റെ ആകെ വരിക്കാരുടെ എണ്ണം 285.20 ദശലക്ഷം ആയി ഉയര്‍ന്നു. എയര്‍ടെല്ലിന് തൊട്ടുപുറകിലായി വോഡഫോണാണ്. ഒക്ടോബര്‍ അവസാനം വരെയുള്ള വോഡഫോണിന്റെ വരിക്കാരുടെ എണ്ണം 208.32 ദശലക്ഷം ആണ്. ഒക്ടോബര്‍ മാസം അവസാനിക്കുമ്പോള്‍ ഐഡിയയ്ക്ക് 190.87 ദശലക്ഷം വരിക്കാരുണ്ട്.

മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ യു പി (ഈസ്റ്റ്) സര്‍ക്കിളാണ് ഒന്നാമത്. 83.62 ദശലക്ഷം വരിക്കാരുമായാണ് യു പി ഈസ്റ്റ് സര്‍ക്കിള്‍ ഈ നേട്ടം കൈവരിച്ചത്. 79.48 ദശലക്ഷം വരിക്കാരുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ ഓരോ മൂലയിലും മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സി ഒ എ ഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു.