വെള്ളിത്തിളക്കത്തിലൂടെ ചരിത്രമെഴുതി നീരജ് ചോപ്ര, നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ് യോദ്ധാവേ

ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്രമെഴുതി ഇന്ത്യയുടെ നീരജ് ചോപ്ര.ഒളിമ്പിക്സ് ഫൈനലിൽ സ്വർണ മെഡൽ നേട്ടത്തിന് പിന്നാലെയാണ് അതുല്യമായ മറ്റൊരു നേട്ടം കൂടി നീരജ് സ്വന്തമാക്കിയിരിക്കുന്നത്. ഫൈനലിൽ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.

നിലവിലെ ചാമ്പ്യന്‍ കൂടിയായ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് സ്വര്‍ണം നേടിയ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്‌ലെച്ച് 88.09 മീറ്ററോടെ വെങ്കലം നേടി. നീറാജ് തുടങ്ങിയത് തന്നെ ഒരു ഫൗൾ ത്രോയിലൂടെ ആയിരുന്നു . രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍ എറിഞ്ഞ് തിരിച്ചുവന്നു . മൂന്നാം ശ്രമത്തില്‍ 86.37 മീറ്റര്‍ കണ്ടെത്തിയ നീരജ് നാലാം ശ്രമത്തിലാണ് വെള്ളിയിലെത്തിയ 88.13 മീറ്റര്‍ എറിഞ്ഞത്. എന്നാൽ 90 മീറ്റർ കടത്തറിഞ്ഞ ബാക്കി രണ്ട് ശ്രമങ്ങളും ഫൗളായി.

2003ലെ പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിയുന്നത്. വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്.