'Go f*ck yourselves!, വാര്‍ തീരുമാനമെടുത്തത് നാല് മണ്ടന്മാര്‍'; യുണൈറ്റഡിനോട് തോറ്റ് പുറത്തായതില്‍ പൊട്ടിത്തെറിച്ച് നെയ്മര്‍

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് പിഎസ്ജി പുറത്തായതോടെ യൂറോപ്പില്‍ വാര്‍ വിവാദം പുകയുന്നു. പിഎസ്ജിയുടെ തട്ടകമായ പാര്‍ക്ക് ഡി പ്രിന്‍സസില്‍ രണ്ട് ഗോളിന്റെ ഹോം മാച്ച് തോല്‍വിയില്‍ എത്തിയ യുണൈറ്റഡ് മൂന്ന് ഗോളടിച്ചു ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് യുണൈറ്റഡ് പുതിയ പരിശീലകന്റെ കീഴില്‍ ജൈത്രയാത്ര തുടര്‍ന്നത്.

യുണൈറ്റഡിന്റെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ആദ്യ പാദത്തില്‍ രണ്ട് ഗോളിന് ജയിച്ച പിഎസ്ജിക്ക് സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നെങ്കിലും ഡെത്ത് ടൈമില്‍ വാര്‍ തീരുമാനം തിരിച്ചടിയാവുകയായിരുന്നു. മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ഗോളടിച്ച് റൊമേലു ലുകാക്കു യുണൈറ്റഡിന് പ്രതീക്ഷ നല്‍കിയെങ്കിലും 12ാം മിനുട്ടില്‍ യുവാന്‍ ബെര്‍നാറ്റ് വെലാസ്‌കോ പിഎസ്ജിക്ക് സ്വന്തം തട്ടകത്തില്‍ സമനില നേടിക്കൊടുത്തു. എന്നാല്‍ 30ാം മിനുട്ടില്‍ ഇതിഹാസ ഗോളി ജിയാന്‍ലുജി ബഫണിന്റെ പിഴവ് മുതലെടുത്ത് ലുകാക്കു രണ്ടാം ഗോളും നേടി. ഇതോടെ, രണ്ട് പാദങ്ങളിലെ സ്‌കോര്‍ 3-2.

യുണൈറ്റഡ് പുറത്തേക്ക് എന്ന രീതിയിലേക്ക് നീങ്ങുമ്പോള്‍ 94ാം മിനിട്ടില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ലക്ഷ്യത്തിലെത്തിച്ചതോടെ ചുവന്ന ചെകുത്താന്‍മാര്‍ അവസാന എട്ടില്‍ കയറി.

ഡിയാഗോ ഡാലറ്റിന്റെ ഷോട്ട് കോര്‍ട്ടില്‍ വെച്ച് പ്രതിരോധ താരം പ്രെസനെല്‍ കിംബെപെയുടെ കയ്യില്‍ തട്ടിയതാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്. ആദ്യം പെനാല്‍റ്റി അനുവദിക്കാതിരുന്ന റഫറി വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായം തേടുകയായിരുന്നു. മനപ്പൂര്‍വമല്ലാതെ ആക്‌സിഡന്റലായുള്ള ടച്ച് ആയിരുന്നെങ്കിലും റഫറി യുണൈറ്റഡിന് പെനാല്‍റ്റി അനുവദിക്കുകയായിരുന്നു.

ഇതോടെ വലിയ പ്രതീക്ഷകളോടെ എത്തിയ പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ നിന്നു പുറത്തായി. വാര്‍ തീരുമാനം തെറ്റായിരുന്നുവെന്ന് വിമര്‍ശനവും ഇതോടെ പുകയാന്‍ തുടങ്ങി. സൂപ്പര്‍ താരം നെയ്മര്‍ രൂക്ഷമായാണ് റഫറിയുടെ തീരുമാനത്തെ വിമര്‍ശിച്ചത്. നാല് മണ്ടന്മാരെ തിരഞ്ഞെടുത്ത് യുവേഫ വാര്‍ പണിയേല്‍പ്പിച്ചുവെന്ന് നെയ്മര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തുറന്നടിച്ചു.

മത്സരം റഫറി തട്ടിയെടുത്തു എന്ന രീതിയിലുള്ള പരാമര്‍ശമാണ് പരിക്ക് മൂലം മത്സരിക്കാന്‍ സാധിക്കാതിരുന്ന നെയ്മര്‍ നടത്തിയത്. ലോകറെക്കോഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്ന് താരത്തെ ടീമിലെത്തിച്ചതിന് പിന്നില്‍ പിഎസ്ജിക്ക് യൂറോപ്യന്‍ ചാമ്പ്യന്‍മാരാവുക എന്ന മുഖ്യ ലക്ഷ്യമായിരുന്നു. അതേസമയം, തുടര്‍ച്ചയായ പരിക്കുകള്‍ താരത്തിന് തിരിച്ചടിയായി.