ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ക്കുന്നത് മാനേജുമെന്റിന്റെ മണ്ടത്തരം, തുറന്നടിച്ച് മുന്‍ കോച്ച്‌

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അടിപതറുന്നതിന്റെ കാരണം വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കാല പരിശീലകരില്‍ ഒരാളായ ടെര്‍വര്‍ മോര്‍ഗണ്‍. പരിശീലകര്‍ക്ക് മാനേജുമെന്റ് വേണ്ടത്ര സമയം അനുവദിക്കാത്തതാണ് ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്ലില്‍ തിരിച്ചടിയാകുന്നതെന്ന് മോര്‍ഗണ്‍ തുറന്ന് പറയുന്നു.

ഐഎസ്എല്‍ പോലുളള കുറച്ച് മത്സരങ്ങള്‍ മാത്രമുളള ലീഗില്‍ കോച്ചുമാരെ മാറിമാറി പരീക്ഷിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്ന് മോര്‍ഗണ്‍ പറയുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാല്‍പതോളം മത്സരങ്ങള്‍ പരീക്ഷിച്ച ശേഷമാണ് കോച്ചിനെ മാറ്റുന്നതെങ്കില്‍ ഇവിടെ നാലോ അഞ്ചോ മത്സരങ്ങളിലെ പരാജയങ്ങള്‍ പരിശീലകന്റെ സ്ഥാനം തെറിയ്ക്കാന്‍ ഇടയാക്കുന്നുവെന്നും ഇത് ക്ലബിനെ തകര്‍ക്കുമെന്നും മോര്‍ഗന്‍ തുറന്ന് പറയുന്നു.

പുതിയ പരിശീലകന്‍ വികൂനയുടെ കാര്യത്തില്‍ ക്ലബ് മികച്ച നീക്കമാണ് നടത്തിയതെന്ന് പറയുന്ന മോര്‍ഗന്‍ അദ്ദേഹവുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത് ഏറെ ഗുണകരമാകുമെന്നും വിലയിരുത്തു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സീസണില്‍ സഹപരിശീലകനായിരുന്നു മോര്‍ഗണ്‍. ഡേവിഡ് ജയിംസിനൊപ്പം അന്ന് ബ്ലാസ്റ്റേഴ്‌സിനെ മോര്‍ഗണ്‍ ഫൈനലിലെത്തിച്ചിരുന്നു. നേരത്തെ മൂന്ന് വര്‍ഷത്തോളം ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിച്ചിട്ടുളള പരിശീലകന്‍ കൂടിയാണ് മോര്‍ഗണ്‍.