'നിങ്ങള്‍ക്ക് എക്കാലവും അവിടെ ഉണ്ടായിരിക്കാന്‍ കഴിയില്ല, ഇവര്‍ക്ക് സംഭവിച്ചത് എല്ലാവര്‍ക്കും സംഭവിക്കും'; ബിസിസിഐ നീക്കത്തെ സ്വാഗതം ചെയ്ത് ഗാംഗുലി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ടീമില്‍ നിരവധി പരിചയ സമ്പന്നരെ ഉള്‍പ്പെടുത്തിയെങ്കിലും അജിങ്ക്യ രഹാനെയും ചേതേശ്വര് പൂജാരയും ഇടംപിടിക്കുന്നതില്‍ പരാജയപ്പെട്ടു. യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ സീനിയര്‍ ബാറ്റര്‍മാരായ ഇരുവരെയും ടീമില്‍ നിന്ന് ഒഴിവാക്കി.

റെഡ് ബോള്‍ ക്രിക്കറ്റില്‍ രഹാനെയുടെയും പൂജാരയുടെയും അന്ത്യം ഇതാണെന്ന് പലരും വിശ്വസിക്കുന്നു. ഇതേക്കുറിച്ച് സംസാരിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി. സ്പോര്‍ട്സ് ആരുടെയും കൂടെ ശാശ്വതമായി നിലനില്‍ക്കില്ലെന്നും ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തയ്യാറുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ചില സമയങ്ങളില്‍, നിങ്ങള്‍ പുതിയ പ്രതിഭകളുമായി കളിക്കേണ്ടതുണ്ട്. അത് സംഭവിക്കുന്നു; ഇന്ത്യയില്‍ വലിയ പ്രതിഭകളുണ്ട്, ടീം പുരോഗമിക്കേണ്ടതുണ്ട്. പൂജാരയും രഹാനെയും ഇന്ത്യക്കായി വന്‍ വിജയങ്ങള്‍ നേടി. എങ്കിലും സ്പോര്‍ട്സ് നിങ്ങളോടൊപ്പം എക്കാലവും നിലനില്‍ക്കില്ല- ഗാംഗുലി പറഞ്ഞു.

ഒരു കളിക്കാരന് എക്കാലവും ഉയര്‍ന്ന തലത്തില്‍ ആയിരിക്കാന്‍ കഴിയില്ലെന്നും സീനിയര്‍ ജോഡിയില്‍ സംഭവിച്ചത് എല്ലാവര്‍ക്കും സംഭവിക്കുമെന്നും ഗാംഗുലി എടുത്തുപറഞ്ഞു. പൂജാരയും രഹാനെയും അന്താരാഷ്ട്ര ക്രിക്കറ്റിന് നല്‍കിയ സേവനങ്ങള്‍ക്ക് ഗാംഗുലി നന്ദി പറഞ്ഞു. അതോടൊപ്പം ഇന്ത്യന്‍ ടീമിലേക്കുള്ള യുവരക്തത്തിന്റെ കടന്നുവരവിനെ ഗാംഗുലി ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു.

മൂന്ന് ടി20, മൂന്ന് ഏകദിനങ്ങള്‍, രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ എന്നിവ അടങ്ങുന്ന മള്‍ട്ടി ഫോര്‍മാറ്റ് പരമ്പരയിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കളിക്കുക. ഡിസംബര്‍ 26ന് സെഞ്ചൂറിയനില്‍ ടെസ്റ്റ് പരമ്പര ആരംഭിക്കും. ജനുവരി മൂന്ന് മുതല്‍ കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റ്. ഡിസംബര്‍ 10 ന് ടി20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക.