സെമിയിലും ഫൈനലിലും മഴ പെയ്താല്‍ എന്ത് സംഭവിക്കും?

ഏകദിന ലോക കപ്പ് തുടങ്ങും മുമ്പ് ക്രിക്കറ്റ് ലോകം മനസ്സില്‍ ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് ആവേശത്തിന്റെ എല്ലാപരിധികളും ലംഘിച്ച് ആര്‍ത്തിരമ്പാന്‍ ഒരുങ്ങിയ ആരാധകരെ നിരാശരാക്കി നാല് മത്സരങ്ങളാണ് മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നത്.

ഏകദിന ലോക കപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയും മത്സരങ്ങള്‍ നടക്കാതെ പോകുന്നത്. 1992- ലും 2003- ലും രണ്ട് വട്ടം മഴയെ തുടര്‍ന്ന് മത്സരഫലം ലഭിക്കാതെ പോയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലേതു പോലെ തന്നെ സെമിയിലും ഫൈനലിലും മഴ പെയ്താലോ? ഇതിനുളള പരിഹാരം ഐസിസി കണ്ടിട്ടുണ്ട്. റിസര്‍വ് ഡേ നിശ്ചയിച്ചാണ് ഐസിസി ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ റിസര്‍വ് ഡേയും കളിക്കാനായില്ലെങ്കില്‍ എന്ത് ചെയ്യും?. ഇതില്‍ സെമിയിലും ഫൈനലിലും രണ്ട് തരം മാനദണ്ഡമാണ് ഐസിസി പുലര്‍ത്തുക. സെമിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ മുന്നിലുണ്ടായ ടീം ഫൈനലിലേക്ക് കടക്കും. ഫൈനലില്‍ മഴ പെയ്താല്‍ രണ്ട് ടീമുകളും കൂടി കപ്പ് പങ്കുവെയ്ക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മത്സരം മഴയെടുത്താന്‍ അവസാന നാല് പേരെ കണ്ടെത്താന്‍ നെറ്റ് റണ്‍റേറ്റിനെ ആശ്രയിക്കും. ടൂര്‍ണമെന്റില്‍ ഉടനീളം ഓരോ ഓവറിലും ആ ടീം സ്‌കോര്‍ ചെയ്തിരിക്കുന്ന ശരാശരി റണ്‍സില്‍ നിന്ന്, ടൂര്‍ണമെന്റില്‍ ആ ടീമിനെതിരെ ഓരോ ഓവറിലും സ്‌കോര്‍ ചെയ്തിരിക്കുന്ന ശരാശരി റണ്‍സ് കുറയ്ക്കും. നിശ്ചിത ഓവര്‍ തികയുന്നതിന് മുമ്പ് ടീം ഓള്‍ ഔട്ടായാല്‍, ഓള്‍ ഔട്ടായ ഓവര്‍ പരിഗണിക്കാതെ, നിശ്ചിത ഓവര്‍ തന്നെ കണക്കാക്കിയാവും നെറ്റ് റണ്‍റേറ്റ് കാണുക. റിസല്‍ട്ട് ലഭിച്ച മത്സരങ്ങളുടെ നെറ്റ് റണ്‍ റേറ്റ് മാത്രമാവും ഇങ്ങിനെ കണക്കു കൂട്ടുക.