കോഹ്ലിയും രോഹിത്തും അന്ന് ഒറ്റ അക്കത്തില്‍ പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് സംഭവിച്ചത്

രോഹിത്ത് ശര്‍മ്മയും വിരാട് കോഹ്ലിയും ആണ് ഇന്ത്യയുടെ വിജയത്തിന് പലപ്പോഴും ചുക്കാന്‍ പിടിക്കാറ്. ഏതെങ്കിലും ഒരു താരം ഫോമിലായാല്‍ തന്നെ ഇന്ത്യ ജയിച്ച് കയറുകയാണ് പതിവ്. ലോക കപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ഓരോ റണ്‍സ് വീതമെടുത്ത് ഇരുവരും പുറത്തായതോടെ ഇന്ത്യ തോല്‍വി മണക്കുകയാണ്.

ഇതിന് മുമ്പ് 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഇരുവരും ഒരു ഇന്നിംഗ്‌സില്‍ ഒറ്റ അക്കത്തിന് പുറത്തായത്. അന്ന് ഇന്ത്യ ദയനീയമായി പാകിസ്ഥാനോട് തോല്‍ക്കുകയായിരുന്നു. ആ മത്സരത്തില്‍ രോഹിത്ത് പൂജ്യനായി പുറത്തായപ്പോള്‍ കോഹ്ലി അഞ്ച് റണ്‍സെടുത്തും കൂടാരം കയറി.

അന്ന് പാകിസ്ഥാന്‍ ഫഖര്‍ സമാന്റെ സെഞ്ച്വറി മികവില്‍ 339 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തിയത്. ഇന്ത്യ കേവലം 158 റണ്‍സിന് പുറത്തായി 180 റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. 43 പന്തില്‍ 73 റണ്‍സെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ ഇന്നിംഗ്‌സ് മാത്രമാണ് ഇന്ത്യയ്ക്ക് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്.

ലോക കപ്പ് സെമിഫൈനലില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 48 റണ്‍സ് എന്ന നിലയിലാണ്. ജയിക്കണമെങ്കില്‍ 240 റണ്‍സാണ് ഇന്ത്യയ്ക്ക് വേണ്ടത്.