അഭിഷേകിനോട് ആക്രമിച്ച് കളിക്കുക എന്ന നിർദേശം മാത്രമാണ് ഞങ്ങൾ കൊടുത്തത്, അവൻ ആ ജോലി നന്നായി ചെയ്തു: ഗൗതം ഗംഭീർ

ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ടൂർണമെന്റിൽ ഉടനീളം മോശമായ പ്രകടനം നടത്തിയ അഭിഷേക് ശർമ്മ അവസാന മത്സരത്തിൽ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 21 പന്തിൽ 51 റൺസാണ് താരം നേടിയത്. ഇപ്പോഴിതാ അഭിഷേക് ശർമയെ എന്തുകൊണ്ടാണ് ടീം പിന്തുണച്ചതെന്ന് വ്യക്തമാക്കി സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് ​ഗൗതം ​ഗംഭീർ.

റൺസിനപ്പുറം ഒരു കളിക്കാരന്‍ ടീമിലുണ്ടാക്കുന്ന സ്വാധീനത്തിനും വിശ്വാസത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കിയതെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. 20 പന്തില്‍ 20 റണ്‍സ് എടുക്കുന്നതിനേക്കാള്‍ ആക്രമിച്ചു കളിച്ച് പുറത്താകുന്നതിനെയാണ് ഒരു പരിശീലകന്‍ എന്ന നിലയില്‍ താന്‍ ഇഷ്ടപ്പെടുന്നതെന്നും കൂടുതല്‍ അ​ഗ്രസീവായി കളിക്കണമെന്ന് മാത്രമാണ് താൻ അഭിഷേകിന് നൽകിയ നിര്‍ദ്ദേശമെന്നും ഗംഭീര്‍ പറഞ്ഞു.

‘പ്രതീക്ഷയുടെ പേരിലല്ല മറിച്ച് വിശ്വാസത്തിന്റെയും ഉറപ്പിന്റെയും പുറത്താണ് ഒരു കളിക്കാരനെ തെരഞ്ഞെടുക്കുന്നത്. അത്തരത്തില്‍ ഒരാളെ കണ്ടെടുത്താല്‍, നാലോ അഞ്ചോ മത്സരങ്ങളില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ആ വിശ്വാസം തള്ളിക്കളയാനാവില്ല. അഭിഷേക് ആയാലും മറ്റ് 15 പേരായാലും അവര്‍ക്ക് പൂര്‍ണ പിന്തുണ ഞങ്ങള്‍ നല്‍കും’, ഗംഭീര്‍ പറഞ്ഞു.