അശ്വിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് വോണും ഗില്ലെസ്പിയും; ട്വീറ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി പേസ് വിസ്മയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെ സഹ ബാറ്റര്‍ ഋഷഭ് പന്തിന്റെ ദേഹത്തു തട്ടി പന്ത് വഴി തിരിഞ്ഞപ്പോള്‍ രണ്ടാം റണ്‍സെടുത്ത ആര്‍. അശ്വിന്റെ നടപടിയിലെ ശരിയുംതെറ്റും ചര്‍ച്ച ചെയ്യുകയാണ് ക്രിക്കറ്റ് ലോകം. വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും മുന്‍ പേസര്‍ ജാസന്‍ ഗില്ലെസ്പിയും തമ്മില്‍ ട്വിറ്ററില്‍ കൊമ്പുകോര്‍ത്തു. ഒടുവില്‍ വോണിനെതിരായ ട്വീറ്റ് ഡിലീറ്റ് ചെയ്ത് ഗില്ലെസ്പി തടിതപ്പി.

അശ്വിന്റെ പേരില്‍ ലോകം രണ്ടായി ചേരിതിരിയേണ്ടതില്ല. കാര്യം ലളിതമാണ്. അശ്വിന്റെ ചെയ്തി അപമാനകരവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. എന്താണ് അശ്വിന്‍ വീണ്ടും അത്തരത്തിലൊരു വ്യക്തിയാകുന്നത്. മോര്‍ഗന് അശ്വിനെ വിമര്‍ശിക്കാന്‍ എല്ലാ അവകാശവുണ്ട്- എന്നായിരുന്നു വോണിന്റെ ട്വീറ്റ്.

എന്നാല്‍ കളി നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് ചെയ്‌തൊരു കാര്യത്തിന്റെ പേരില്‍ ഒരു കളിക്കാരനെ എങ്ങനെ കുറ്റപ്പെടുത്താനാകുമെന്ന് വോണിനു മറുപടിയായി ഗില്ലെസ്പി ട്വീറ്റ് ചെയ്തു. എം.സിസി. (മെരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്) രൂപപ്പെടുത്തിയ ക്രിക്കറ്റ് നിയമത്തിനുള്ളില്‍ നിന്ന് കളിക്കാന്‍ താരങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും ഗില്ലെസ്പി ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീട് ഗില്ലെസ്പിയുടെ ട്വീറ്റ് അപ്രത്യക്ഷമായി.

വോണുമായി സന്ധി ചെയ്യുന്നതിന്റെ ഭാഗമായാണിതെന്ന് കരുതപ്പെടുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് വോണിന് ഒരുപാട് മഹത്തായ അഭിപ്രായങ്ങളുണ്ട്. ചില കാര്യങ്ങളെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. അതിനെ കുറിച്ച് വോണോ ഞാനോ ആശങ്കപ്പെടാറുണ്ടോ എന്നതില്‍ എനിക്ക് ഉറപ്പില്ല. വോണുമായുള്ള ചര്‍ച്ച തുടരുമെന്നും ഗില്ലെസ്പി പിന്നീട് വിശദീകരിച്ചു.