അവസാന ഒമ്പത് ഓവറില്‍ 100 റണ്‍സ്, വെടിക്കെട്ടുമായി ടീം ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാന സെഷനില്‍ വെടിക്കെട്ടുമായി ടീം ഇന്ത്യ. അവസാന 9 ഓവറില്‍ 100 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. കോഹ്ലിയും ജഡേജയും വെടിക്കെട്ട് പുറത്തെടുത്തതോടെയാണ് ഇഴഞ്ഞുനീങ്ങുന്ന ടെസ്റ്റിന് പുതിയ മാനം കൈവന്നത്. ഇരുവരും അഞ്ചാം വിക്കറ്റിന് ഇതുവരെ ഇരുന്നൂറിലേറ റണ്‍സ് കൂട്ടിചേര്‍ത്ത് കഴിഞ്ഞു.

മത്സരത്തില്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ് ജഡേജ. 93 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 87 റണ്‍സുമായി ജഡേജ ബാറ്റിംഗ് തുടരുകയാണ്. കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ സ്വന്തമാക്കിയാണ് കോഹ്ലി ബാറ്റിംഗ് തുടരുന്നത്. നിലിവില്‍ 247 റണ്‍സാണ് കോഹ്ലി നേടിയിട്ടുളളത്. 245 റണ്‍സായിരുന്നു ഇതുവരെയുളള കോഹ്ലിയുടെ ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തഗത സ്‌കോര്‍.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 577 റണ്‍സ് എന്ന നിലയിലാണ് ടീം ഇന്ത്യ. നേരത്തെ ആദ്യ ദിനം ഓപ്പണര്‍ മായങ്ക് അഗര്‍വാളും ടീം ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിരുന്നു.

296 പന്തില്‍ 28 ബൗണ്ടറി സഹിതമാണ് കോഹ്ലി തന്റെ ഏഴാം ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് തികച്ച താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. തന്റെ 80ാം ടെസ്റ്റിലാണ് കോഹ്ലി 7000 റണ്‍സ് ക്ലബിലെത്തിയത്. 139 ഇന്നിംഗ്‌സുകളാണ് 7000 ക്ലബിലെത്താന്‍ കോഹ്ലിയ്ക്ക് വേണ്ടി വന്നത്.

അര്‍ദ്ധ സെഞ്ച്വറിയുമായി രഹാനയുടെ (59) വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആകെ നഷ്ടമായത്. നേരത്തെ ആദ്യ ദിവസം ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 14 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാതെ പോയത്. മായങ്ക് അഗര്‍വാള്‍ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി തികച്ചു. 195 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും സഹിതം 108 റണ്‍സാണ് അഗര്‍വാള്‍ സ്വന്തമാക്കിയത്.

പൂജാര 58 റണ്‍സും എടുത്തു. 112 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് പൂജാരയുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റും വീഴ്ത്തിയത് കഗിസോ റബാഡയാണ്.

രണ്ട് ടീമുകളിലും ഓരോ മാറ്റം വീതമാണുള്ളത്. ടീം ഇന്ത്യ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഡാനെ പിഡെറ്റിന് പകരം ആന്റിച്ച് നോര്‍ജെയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരത്തില്‍ ജയിച്ചാല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ മിന്നുംവിജയമാണ് ടീം ഇന്ത്യ സംഘവും പിടിച്ചെടുത്തത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് കാട്ടിയ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങളെ കശക്കിയെറിയുകയായിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ എന്ന നിലയിലുള്ള കോഹ്ലിയുടെ 50-ാമത്തെ മത്സരം എന്ന പ്രത്യേകതയും രണ്ടാം ടെസ്റ്റിനുണ്ട്. ഇതുവരെ 49 മത്സരങ്ങളില്‍ നിന്ന് 29 വിജയങ്ങള്‍ സ്വന്തമാക്കാന്‍ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ വിജയം ആവര്‍ത്തിച്ചാല്‍ നാട്ടില്‍ തുടര്‍ച്ചയായ 11-ാം പരമ്പര വിജയവും ഇന്ത്യക്ക് ആഘോഷിക്കാം