ടി 20 ലോകകപ്പ്: സഞ്ജുവും രാഹുലും ഇല്ല, ടി 20 ലോകകപ്പ് ടീമിൽ ഹാർദിക്കും ശിവം ദുബൈയും; വിക്കറ്റ് കീപ്പർ റോളിൽ അയാൾ മാത്രം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അടുത്തിടെ സ്റ്റാർ സ്‌പോർട്‌സിൽ ടി20 ലോകകപ്പിനുള്ള തന്റെ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തു. രോഹിത് ശർമ്മ തന്നെ നയിക്കുന്ന ടീമിൽ വിരാട് കോഹ്‌ലിയെ ടീമിൽ തിരഞ്ഞെടുത്തു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. റൺ നേടുന്നുണ്ടെങ്കിലും അത് നേടുന്ന സ്ട്രൈക്ക് റേറ്റിന്റെ പേരിലാണ് വിരാട് വിമർശനം നേരിടുന്നത്. ഐപിഎല്ലിന് മുമ്പ്, ടി20 ലോകകപ്പ് ടീമിൽ കോഹ്‌ലിയെ സെലക്ടർമാർക്ക് ആവശ്യമില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു, എന്നിരുന്നാലും, ഇതുവരെ ഏറ്റവും കൂടുതൽ റൺസ് ചാർട്ടിൽ ഒന്നാമതെത്തി ആർസിബി താരം ഒരു വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാന്റെ അവസാന മത്സരം വരെ വലിയ ഫോമിൽ കളിക്കാതിരുന്ന ജയ്‌സ്വാളിനെയും മുൻ താരം ടീമിൽ ഉൾപ്പെടുത്തി. ജയ്‌സ്വാൾ സെഞ്ച്വറി നേടി കഴിഞ്ഞ മത്സരത്തോടെ ഫോമിലേക്ക് വന്നപ്പോൾ ബാക്കപ്പ് ഓപ്പണറായി ശുഭ്മാൻ ഗില്ലിനെയും പത്താൻ ടീമിൽ ഉൾപ്പെടുത്തി.

എംഐ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഇർഫാൻ പത്താൻ്റെ ടീമിൽ ഇടം കണ്ടെത്തി. ഹാർദിക് ഈ സീസണിൽ ബാറ്റിംഗിലും ബോളിങ്ങിലും നായക മികവിലും ഒന്നും ഇതുവരെ തിളങ്ങിയിട്ടില്ല. അതിനാൽ തന്നെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മറ്റൊരു ഫാസ്റ്റ് ബോളിങ് ഓൾ റൗണ്ടറായി ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം ഈ സീസണിൽ നടത്തുന്ന ശിവം ദുബൈയെ പത്താൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാറ്റിംഗിൽ തിളങ്ങുന്നുണ്ടെങ്കിലും ബോളിങ്ങിൽ താരത്തിന് ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല.

സ്പിന്നർമാരെ സംബന്ധിച്ചിടത്തോളം, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ പത്താൻ്റെ ടീമിൽ ഇടം കണ്ടെത്തി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവർ ഫാസ്റ്റ് ബൗളർമാർ ആയി ടീമിലിടം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം സഞ്ജു സാംസൺ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ ഉൾപ്പടെ ഉള്ള ഒരു വിക്കറ്റ് കീപ്പർക്കും ടീമിൽ ഇടം കിട്ടിയില്ല. ആകെ വിക്കറ്റ് കീപ്പർ എന്ന നിലയിൽ സ്ഥാനം കിട്ടിയിരിക്കുന്നത് ഋഷഭ് പന്തിന് മാത്രമാണ്. വലിയ ഒരു പരിക്കിന്റെ ബുദ്ധിമുട്ടിന് ശേഷം തിരിച്ചെത്തിയ പന്ത് മോശമല്ലാത്ത പ്രകടനം ലീഗിൽ കാഴ്ചവെക്കുന്നുണ്ട്.

ടി20 ലോകകപ്പിനുള്ള ഇർഫാൻ പത്താൻ്റെ ടീം: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് സിംഗ്, സിറാജ്, മുഹമ്മദ് ബുംറ ശുഭ്മാൻ ഗിൽ.