സഞ്ജുവിനെ തള്ളി ദാദയും?, പന്ത് മഹാനായ കളിക്കാരനാകും

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പിന്നാലെ യുവവിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പരിപൂര്‍ണ പിന്തുണ നല്‍കി മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. സമ്മര്‍ദ്ദങ്ങള്‍ കൈകാര്യ ചെയ്യാനുളള പരിചയമില്ലായ്മയാണ് പന്തിന് തിരിച്ചടിയെന്നും പന്ത് മഹാനായ കളിക്കാരനായി മാറുമെന്നും ഗാംഗുലി പ്രവചിക്കുന്നു.

ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഗാംഗുലി പന്തിന് നിരുപാധിക പിന്തുണ നല്‍കിയത്. ഇതോടെ പന്തിന് പകരക്കാരനായി സഞ്ജു സാംസണെ പരിഗണിയ്ക്കുമോയെന്ന കാര്യത്തില്‍ ഇനിയും മലയാളി താരത്തിന് കാത്തിരിക്കേണ്ടി വരും.

ഒരിക്കല്‍ ഈ വിമര്‍ശനങ്ങളൊന്നും പന്തിന് പുതുമയല്ലാതാവും. സമ്മര്‍ദ്ദത്തെ അതിജീവിക്കാനും പന്തിനാവും. കഴിഞ്ഞ വര്‍ഷം ഐപിഎല്ലിലും ഇതു കണ്ടതാണ്. കോഹ്ലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പന്തിനെ അയാളുടെ സ്വാഭാവിക കളി എന്താണോ അത് കളിക്കാന്‍ വിടുമായിരുന്നു. എല്ലാവരും ഓര്‍ക്കേണ്ട ഒരു കാര്യം എല്ലാ ദിവസവും ഓരോ ധോണിമാരുണ്ടാവുന്നില്ല. ധോണി ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്” ഗാംഗുലി പറഞ്ഞു.

കരിയര്‍ തുടങ്ങിയപ്പോള്‍ ഇപ്പോള്‍ കാണുന്ന ധോണിയായിരുന്നില്ലല്ലോ. 15 വര്‍ഷത്തോളം കളിച്ചാണ് ധോണി ഇന്ന് കാണുന്ന ധോണിയായത്. അതുപോലെ പന്തും ഒരു 15 വര്‍ഷം കഴിയുമ്പോള്‍ മഹാനായ താരമായി മാറിയിട്ടുണ്ടാവും. തന്റെ രണ്ടാം സീസണില്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ച്വറി അടിച്ച കളിക്കാരനാണ് പന്ത്. അധികം വിക്കറ്റ് കീപ്പര്‍മാരൊന്നും ഈ നേട്ടം കൈവരിച്ചിട്ടില്ല” ഗാംഗുലി കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ദിവസം പന്തിന് പിന്തുണയുമായി നായകന്‍ വിരാട് കോഹ്ലിയും രംഗത്തെത്തിയിരുന്നു. പന്തിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നാണ് കോഹ്ലി തുറന്നടിച്ചത്.