കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാമത്തെ ഐപിഎൽ ട്രോഫി നേടി കൊടുത്ത ക്യാപ്റ്റനാണ് ഇന്ത്യൻ താരമായ ശ്രേയസ് അയ്യർ. എന്നാൽ ഇപ്പോൾ കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിൽ നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മന്റ് അവരുടെ ക്യാപ്റ്റൻ ആയ ശ്രേയസിനെ നിലനിർത്തിയിരുന്നില്ല. ഇത് താരത്തിന് ഷോക്ക് ആയിരുന്നു.
മാനേജ്‍മെന്റിന്റെ ഈ പ്രവർത്തിയിൽ ശ്രേയസ് അയ്യർ രംഗത്ത് എത്തിയിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം തന്നെ നിലനിർത്തുന്നതിൽ ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അത്ഭുതപ്പെട്ടു. ഇതായിരുന്നു ശ്രേയസ് അയ്യർ പറഞ്ഞിരുന്നത്. എന്നാൽ ഇങ്ങനെ ഒന്നും തന്നെ നടന്നിട്ടില്ലെന്നും ശ്രേയസ് കള്ളം പറയുകയാണെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
“നിങ്ങള്‍ക്ക് ഫ്രാഞ്ചൈസികള്‍ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. ടീമിലെ പ്രധാനപ്പെട്ട താരങ്ങളെ നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് കൊല്‍ക്കത്തയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നും ഇപ്പോഴും കെകെആറിനൊപ്പമുണ്ട്. വെങ്കിടേഷ് അയ്യരെ നിലനിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ഫ്രാഞ്ചൈസി ലേലത്തില്‍ വാങ്ങുകയും ചെയ്തു. ബന്ധങ്ങളെ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന ഫ്രാഞ്ചൈസിയാണ് കൊല്‍ക്കത്ത”
ആകാശ് ചോപ്ര തുടർന്നു:
‘ശ്രേയസ് അയ്യര്‍ ആയിരുന്നു കൊല്‍ക്കത്തയുടെ നായകന്‍. ടീമിന്റെ ഭാവി പദ്ധതികളില്‍ അദ്ദേഹം എപ്പോഴും ഉണ്ടായിരിക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നോട് ഒരു കാര്യവും സംസാരിച്ചിരുന്നില്ലെന്ന് ഒരു അഭിമുഖത്തില്‍ ശ്രേയസ് പറഞ്ഞു. കെകെആറും ശ്രേയസ് അയ്യരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയും. അവര്‍ ദീര്‍ഘനേരം സംസാരിച്ചു. പക്ഷേ ഒരു കരാറും ഉണ്ടായില്ല”
“അത് വ്യത്യസ്തമായ പ്രശ്‌നമാണ്. അക്കാര്യം തുറന്നുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ലേലത്തില്‍ എങ്ങനെ പോകും എന്നതിനെക്കുറിച്ച് ശ്രേയസിന് ചില ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ സംഭവിച്ച കാര്യങ്ങള്‍ വളരെ രസകരമാണ്. കര്‍മ എന്നത് സത്യമാണെന്ന് ഇനി നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും’.